ലോകത്ത് ആകെ കൊവിഡ് മരണം 182 ലക്ഷം; ഇന്ത്യയിൽ മാത്രം 41 ലക്ഷം, മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി


ന്യൂയോർക്ക്: ലോകത്തെ തീരാദുരിതത്തിലാക്കിയ കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് പഠനങ്ങൾ.

വിവിധ രാജ്യങ്ങളിലും മേഖലകളും തിരിച്ച്‌ നടത്തിയ വിശദമായ പഠനറിപ്പോർട്ടിലാണ് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. സർക്കാർ വകുപ്പുകളുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് കൊവിഡ് പടർന്നുപിടിച്ച ആദ്യ രണ്ട് വർഷങ്ങളിൽ 18.2 ദശലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചതായാണ് വിശദീകരിക്കുന്നത്. അതേസമയം, സർക്കാരിന്റെ കണക്ക് പ്രകാരം ഇത് 5.9 ദശലക്ഷം പേരാണ്. ഇന്ത്യയിൽ മാത്രം 4.1 ദശലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്.

ഔദ്യോഗിക കണക്കും ഇപ്പോൾ പുറത്തുവന്ന കണക്കും തമ്മിൽ വലിയ തോതിലുള്ള പൊരുത്തക്കേടാണുണ്ടായിരിക്കുന്നത്. പരിശോധനയുടെ അഭാവവും വിശ്വസനീയമല്ലാത്ത മരണവിവര വിവരങ്ങളുമാണ് ഇത്തരമൊരു അന്തരമുണ്ടാവാൻ കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ സ്പാനിഷ് പനിക്ക് ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണിത്- പഠനം നടത്തിയ വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷൻ ഡയറക്ടർ ക്രിസ്റ്റഫർ ജെ ൽ മുറെ പറഞ്ഞു. ലോകമെമ്പാടുമുള്ള മരണങ്ങളിൽ കൊവിഡ് 17 ശതമാനമാണ് കുതിച്ചുചാട്ടമുണ്ടാക്കിയത്.

1918 ൽ പടർന്നിപിടിച്ച മഹാമാരി കുറഞ്ഞത് 50 ദശലക്ഷം ആളുകളെയാണ് കൊന്നത്. ശാസ്ത്രജ്ഞർ 2020 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിലുള്ള മരണനിരക്കും മുൻവർഷങ്ങളിലെ മരണ നിരക്കുമായാണ് താരതമ്യ പഠനം നടത്തിയത്. കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് മരണനിരക്ക് കുതിച്ചുയരുന്നതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ചില മരണങ്ങൾ പരോക്ഷമായി സംഭവിച്ചതാവാം. മഹാമാരി സമയത്ത് ആരോഗ്യപരിരക്ഷയുടെയും മറ്റ് അവശ്യസേവനങ്ങളുടെയും ലഭ്യതക്കുറവോ അല്ലെങ്കിൽ ആത്മഹത്യയിലേക്കോ മയക്കുമരുന്ന് ദുരുപയോഗത്തിലേക്കോ നയിച്ച പെരുമാറ്റ വ്യതിയാനങ്ങൾ മൂലമോ മരണങ്ങൾ സംഭവിച്ചതായും കണക്കാക്കുന്നു.

ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണം കൊവിഡാണെന്ന് സ്വീഡനും നെതർലാൻഡും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു- സിയാറ്റിൽ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റിയൂട്ടിലെ ഹെൽത്ത് മെട്രിക് സയൻസസ് അസോസിയേറ്റ് പ്രഫസർ ഹൈഡോങ് വാങ് പ്രസ്താവനയിൽ പറഞ്ഞു. ഫലപ്രദമായ പൊതുജനാരോഗ്യ തീരുമാനങ്ങളെടുക്കുന്നത് അത്യന്താപേക്ഷിതമാണ് എന്നാണ് കൊവിഡിന്റെ പേരിലുള്ള യഥാർഥ മരണസംഖ്യ നമുക്ക് മനസ്സിലാക്കിത്തരുന്നത്. മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ നൽകുന്നത് കാര്യക്ഷമമാക്കുന്നതിലൂടെ സർക്കാരുകൾക്ക് അവരുടെ പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ എങ്ങനെ നടത്താമെന്നതിന് വ്യക്തമായ ചിത്രം നൽകാനാവും.

എത്രപേർ മരിക്കുന്നുവെന്നും ആ മരണങ്ങളുടെ കാരണവും നിരീക്ഷിക്കുന്നത് സർക്കാരുകൾക്ക് മെച്ചപ്പെട്ട വിവരമുള്ള നയങ്ങളും മെച്ചപ്പെട്ട ആരോഗ്യഫലങ്ങളും രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് മഹാമാരി വ്യക്തമാക്കിത്തന്നു- വിവര ശേഖരണം ശക്തിപ്പെടുത്തുന്നതിന് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമായി പ്രവർത്തിക്കുന്ന ബ്ലൂംബെർഗ് ഫിലാന്ത്രോപ്പിസിലെ ഡാറ്റാ ഫോർ ഹെൽത്ത് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന ജെന്നിഫർ എല്ലിസ് പറഞ്ഞു. 2020ൽ ഇതുവരെ 36 രാജ്യങ്ങൾ മാത്രമാണ് മരണകാരണ വിവരങ്ങൾ പുറത്തുവിട്ടത്.

സർക്കാർ വെബ്‌സൈറ്റുകൾ, മരണനിരക്ക് ഡാറ്റാബേസുകൾ, യൂറോപ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് എന്നിവയിലൂടെ 74 രാജ്യങ്ങളിലും 266 സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും കഴിഞ്ഞ രണ്ട് വർഷങ്ങളിലെയും 11 മുൻ വർഷങ്ങളിലെയും മരണങ്ങളുടെ പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഡാറ്റകൾ ഗവേഷകർ ഉപയോഗിച്ചു. പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഡാറ്റാ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ അധികമരണങ്ങൾ പ്രവചിക്കാൻ ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ് പ്രയോഗിച്ചത്. അധികമരണങ്ങൾ ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 9.5 മടങ്ങും സബ്‌സഹാറൻ ആഫ്രിക്കയിൽ 14.2 മടങ്ങും കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

ആഗോള മരണങ്ങളിൽ വലിയ ജനസംഖ്യയുള്ളതിൽ 22 ശതമാനവും അതായത് 41ലക്ഷം മരണങ്ങളും ഇന്ത്യയിലാണ് സംഭവിച്ചത്. 11ലക്ഷം വീതമുള്ള യുഎസ്സും റഷ്യയും തൊട്ടുപിന്നിൽ. മെക്‌സിക്കോ, ബ്രസീൽ, ഇന്തോനേസ്യ എന്നീ രാജ്യങ്ങളിൽ ഉയർന്ന മരണസംഖ്യയിൽ പിന്നാലെയുണ്ട്. യഥാർഥ കണക്കുകൾ നോക്കിയാൽ ലോകമെമ്പാടുമുള്ള ഓരോ ഒരുലക്ഷം ആളുകൾക്കും 120 മരണങ്ങൾ കൂടുതലായുണ്ടെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി.

മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും മറ്റ് പൊതുജനാരോഗ്യ നടപടികളും സാംക്രമിക രോഗങ്ങൾ പിടിച്ചുനിർത്തുന്നതിന് കാരണമായിട്ടുണ്ട്. ഇത് ചില രാജ്യങ്ങളിൽ മരണനിരക്ക് കുറച്ചു. ഐസ്‌ലാൻഡ്, ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് എന്നിവയാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് കണക്കാക്കിയ സ്ഥലങ്ങൾ. ഉയർന്ന പൊണ്ണത്തടിയുള്ള രാജ്യങ്ങളിൽ മരണനിരക്ക് വളരെ മോശമാണ്. കൂടാതെ ‘പ്രായം കൊവിഡിന് വളരെ വലിയ അപകടസാധ്യതയുള്ള ഘടകമാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പഴയ സമൂഹങ്ങളിൽ മരണനിരക്ക് വളരെ കൂടുതലാണെന്നതിൽ അതിശയിക്കാനില്ല- ഗവേഷകർ പറയുന്നു.

Advertisement