മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ മധുവിന്റെ വീട്ടിലെത്തി

അട്ടപ്പാടി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമ സഹായം നൽകാൻ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ അമ്മയും സഹോദരിയുമായി ചർച്ച നടത്തി.

കേസിൽ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാർ അറിയിച്ചു. നടന്ന അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികളിൽ നിന്നു പണം കൈപ്പറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തിൽ അപമാനിച്ചവർക്കെതിരെ അഗളി പൊലീസിൽ പരാതിപ്പെടാനും പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്കു നൽകാനും നിർദേശിച്ചു.കുടുംബം ആവശ്യപ്പെട്ട നിയമസഹായം നൽകുമെന്നും നന്ദകുമാർ പറഞ്ഞു.

ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാർ കോയമ്പത്തൂർ, എസ്.സുദർശനൻ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ട്രഷറർ വിനോദ് എന്നിവർ കൂടെയുണ്ടായിരുന്നു.

Advertisement