തനിച്ചെത്തിയിട്ടും കരുണയുടെ കൈപിടിച്ച്‌ ഷറഫുദ്ദീൻ ജീവിതത്തിലേക്ക്‌; ജീവനക്കാരെ അഭിനന്ദിച്ച്‌ മന്ത്രി

Advertisement

തിരുവനന്തപുരം: വാഹനാപകടത്തില് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ആരോരുമില്ലാതെ ആശുപത്രിയിലെത്തിയ യുവാവിന് കരുതലായി തിരുവനന്തപുരം മെഡിക്കൽ കോളേജ്.

ഒന്നര മാസത്തോളം നീണ്ടുനിന്ന ആശുപത്രി വാസത്തിന് ശേഷം മലപ്പുറം പുതുപൊന്നാനി സ്വദേശി ഷറഫുദ്ദീന് (34) ചൊവ്വാഴ്ച മെഡിക്കല് കോളേജില് നിന്നും ഡിസ്ചാര്ജായി.

റോഡപകടത്തില് തലയ്ക്ക് പരിക്കേറ്റ് പരിചയക്കാർ ആരുമില്ലാതെയാണ് 2021 ഡിസംബര് 22ന് കൊല്ലം നീണ്ടകരയില് നിന്ന് ഷറഫുദ്ദീനെ മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചത്. പ്രാഥമിക പരിശോധനയിൽ അതീവഗുരുതര പരിക്കുകൾ കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സ ആരംഭിച്ചു. തലയുടെ സിടി സ്കാന് എടുക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടര്ന്ന് സൂപ്പര് സ്പെഷ്യലിറ്റി വിഭാഗത്തിലെ ട്രോമ കെയര് ഐസിയുവില് വെന്റിലേറ്റര് സഹായത്തോടെ ചികിത്സിച്ചു. കണ്ണിമ തെറ്റാതെയുള്ള പരിചരണമാണ് മുഴുവൻ ജീവനക്കാരിൽ നിന്നും പിന്നീട് ഷറഫുദ്ദീന് ലഭിച്ചത്.

അപകടത്തിന് 21 ദിവസങ്ങൾക്ക് ശേഷമാണ് ഷറഫുദ്ദീന് കണ്ണ് തുറക്കാനും ചെറുതായി പ്രതികരിക്കാനും തുടങ്ങിയത്. ജീവനക്കാരുടെ വലിയ പ്രയത്നത്തിനെടുവിൽ പേരും സ്ഥലവും മനസിലാക്കി. തുടർന്ന് പൊന്നാനി പൊലീസുമായി ബന്ധപ്പെട്ടു. പൊലീസുമായി സഹകരിച്ചാണ് ഷറഫുദ്ദീന്റെ ബന്ധുക്കളെ കണ്ടെത്തിയത്.

ആരോഗ്യമന്ത്രി വീണാ ജോര്ജ് ഷറഫുദ്ദീനെ ചികിത്സിച്ച മെഡിക്കല് കോളേജ് ടീമിനെ വിളിച്ച്‌ അഭിനന്ദിച്ചു. പേരും വിലാസവും ഒന്നും അറിയാതിരുന്നിട്ടും കാവലായി നിന്ന് ഒരേ മനസോടെ പരിചരണം നല്കിയ ഡോക്ടര്മാര്, നഴ്സുമാര്, മറ്റ് എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. സര്ക്കാര് മെഡിക്കല് കോളേജുകളില് അപടകത്തിലും അല്ലാതെയും ദിവസവും നിരവധി അജ്ഞാതരേയാണ് ചികിത്സയ്ക്കെത്തിക്കുന്നത്. അവര്ക്ക് വേണ്ട ചികിത്സയും മരുന്നും ഭക്ഷണവും കരുതലുമെല്ലാം ആ മെഡിക്കല് കോളേജുകളും അവിടെയുള്ള ഒരു കൂട്ടം ജീവനക്കാരുമാണ് നിര്വഹിക്കുന്നത്. ഇത്തരം സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി അനില്, ന്യൂറോ സര്ജറി യൂണിറ്റ് 3 തലവന് ഡോ. കെ.എല്. സുരേഷ് കുമാര്, ന്യൂറോ സര്ജറി വിഭാഗം ഡോക്ടര്മാരായ ഡോ. ബി.എസ്. സുനില്കുമാര്, ഡോ. ജ്യോതിഷ്, ഡോ. അഭിഷേക്, ഡോ. സാനു, ന്യൂറോ സര്ജറി വിഭാഗം പിജി ഡോക്ടര്മാരായ ഡോ. മനോജ്, ഡോ. സൗമ്യദീപ്ത നന്ദി, ഡോ. രവ്യ, ട്രോമ ഐസിയുവിലെ സീനിയര് നഴ്സിംഗ് ഓഫീസര്മാരായ യാമിനി, ബീന, നഴ്സിംഗ് ഓഫീസര്മാരായ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്ന, ഷിജാസ്, ആര്ഷ, രമ്യകൃഷ്ണന്, ടീന, അശ്വതി, ഷിന്സി, വിനീത, സനിത, അജീഷ്, ഫിസിയോ തെറാപ്പിസ്റ്റുകളായ ബിനു, കാവ്യ, അനന്തു, ഹരി അറ്റന്ഡര്മാരായ ഷീജാമോള്, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും ഈ ദൗത്യത്തില് പങ്കാളികളായി.

Advertisement