ഇടുക്കി: സംസ്ഥാന സർക്കാർ വലിയ ജനപ്രീതി ലക്ഷ്യമിട്ട് ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ഹൈറേഞ്ച് മേഖലയിലെ യാത്രക്കാർക്ക് പൂർണതോതിൽ പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. മലയോര മേഖലകളിൽ ആവശ്യത്തിന് ഓർഡിനറി സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യാത്തതാണ് ഈ ജനക്ഷേമ പദ്ധതി ലക്ഷ്യം കാണാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ പരസ്യപ്രചാരണങ്ങളോടെ നടപ്പിലാക്കിയ പദ്ധതി മലയോരത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് വെറുമൊരു പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയാണെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.
ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക പ്രധാന റൂട്ടുകളിലും കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് തുടങ്ങിയ ഉയർന്ന നിരക്കുള്ള സർവീസുകളാണ് ഭൂരിഭാഗവും സർവീസ് നടത്തുന്നത്. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത് ഓർഡിനറി സർവീസുകളിൽ മാത്രമാണ്. തന്മൂലം ജോലി, പഠനം, ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്കായി ദിവസേന യാത്ര ചെയ്യുന്ന മലയോരത്തെ നിരവധി സ്ത്രീകൾക്ക് പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ട സാഹചര്യമാണുള്ളത്.

































