വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാഭീഷണി, യുവാവിനെ താഴെയിറക്കാന്‍ എത്തിച്ചത് പ്രണയിനിയെ

Advertisement

അടൂര്‍. 110 കെ വി ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. കാമുകിയെ വിളിച്ചാൽ മാത്രമേ താഴെയിറങ്ങുവെന്ന് വാശിപിടിച്ച ഇയാൾക്ക് മുൻപിൽ അവരെ എത്തിച്ചാണ് ഒടുവിൽ ഫയർഫോഴ്സ് അനു നയിപ്പിച്ചത്.

പറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ വി വൈദ്യുതി ലൈനിൻ്റെ ട്രാൻസ്മിഷൻ ടവറിൽ ആണ് പറക്കോട് മാലക്കോട് വീട്ടിൽ രതീഷ് ദിവാകരൻ കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

തുടർന്ന് സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘവും ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിൻ്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന.നിലപാട് രതീഷ് എടുത്തതോടെ പെൺകുട്ടിയെ പോലീസ് സ്ഥലത്ത് എത്തിച്ചു. തുടർന്ന് ഇയാൾ അല്പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി ഇരിക്കുകയായിരുന്നു.

പിന്നീട് ഫയർഫോഴ്സ് സംഘം പണിപ്പെട്ടാണ് യുവാവിനെ താഴെയിറക്കിയത്. തുടർന്ന് ഇയാളെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Advertisement