പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്ന് പമ്പുടമകൾ

കണ്ണൂർ: ഡിജിറ്റൽ ഇടപാടുകളിൽ ഉപഭോക്താക്കൾ അതിന്റേതായ ക്ഷമ കാണിക്കാത്തപക്ഷം ഇത്തരം ഇടപാടുകൾ നിർത്തിവെയ്ക്കാൻ പമ്പ് ഉടമകൾ നിർബന്ധിതരാകുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഇടപാടുകളിൽ ബാങ്കിന്റെയും മറ്റും സാങ്കേതിക തകരാറുമൂലം നിരന്തരം പ്രശ്നങ്ങളാണ്. ഇതുകാരണം പമ്പിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കവും സംഘർഷവും പതിവാണ്.
ഓരോ പമ്പിലും നടക്കുന്ന ബിസിനസിന്റെ 70 ശതമാനവും ഡിജിറ്റൽ ഇടപാടുകളാണ്. ഇത്തരത്തിലുള്ള അക്രമമാണ് കഴിഞ്ഞദിവസം കൊട്ടാരക്കരയിലെ പമ്പിൽ നടന്നത്. ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായുള്ള നിയമനിർമാണം നടത്തണം. പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തിന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം പ്രയാസകരമാകുമെന്ന് ഓൾ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഫ അഷറഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Advertisement