എം.ഫിൽ ബിരുദ കോഴ്‌സിന് നിയമസാധുതയില്ല

എം.ഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്ന സർവകലാശാലകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) മുന്നറിയിപ്പ് നൽകി. എം.ഫിൽ കോഴ്‌സ് നേരത്തെ സർവകലാശാലാ ബോഡി റദ്ദാക്കിയെങ്കിലും പല സർവകലാശാലകളും എം.ഫിൽ ബിരുദം വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എല്ലാ സർവകലാശാലകളിലും നൽകുന്ന എം.ഫിൽ ബിരുദ കോഴ്‌സിന് നിയമസാധുതയില്ലെന്നും എം.ഫിൽ പ്രോഗ്രാമുകൾ നൽകരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കമ്മീഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. കൂടാതെ, 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.ഫിൽ പ്രോഗ്രാമിലേക്ക് ഏതാനും സർവ്വകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി യു.ജി.സിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എം.ഫിൽ ബിരുദം അംഗീകൃത ബിരുദമല്ലെന്നും യു.ജി.സി വ്യക്തമാക്കി.  ഇതുമായി ബന്ധപ്പെട്ട്, 2022 നവംബർ 7ന് ഇന്ത്യൻ ഗസറ്റിൽ യു.ജി.സി ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും യു.ജി.സി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.

Advertisement