കരിങ്കൊടി പ്രതിഷേധം, ഡി വൈ എഫ് ഐ- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി , പാറശാലയിലും നെയ്യാറ്റിൻകരയിലും സംഘര്‍ഷം

തിരുവനന്തപുരം : യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസ് നോക്കിനില്‍ക്കെ തമ്മിലടിച്ചു.
രാത്രി 8ഓടെയായിരുന്നു സംഭവം.
പരശുവയ്ക്കലില്‍ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയ ശേഷം അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി. തുടര്‍ന്ന് ഇരുസംഘങ്ങളും വടികളുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ കൂടുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

കരിങ്കൊടി കാണിച്ച സംഘത്തിലുള്ള യുവമോര്‍ച്ച പ്രവര്‍ത്തകൻ തൃപ്പലൂര്‍ വിപിൻ, ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, ബി.ജെ.പി പ്രവര്‍ത്തകരായ മൂന്നുപേര്‍ എന്നിവരെ അറസ്റ്റുചെയ്‌തു. ഇവരെ പൊഴിയൂര്‍ സ്റ്റേഷനിലേയ്ക്ക് മാറ്റി. കൂടുതല്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ഇവരെ പിന്തിരിപ്പിച്ച്‌ പൊലീസ് സംഘര്‍ഷസാദ്ധ്യത ഒഴിവാക്കി.

നെയ്യാറ്റിൻകരയില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് വരുന്ന വഴി നിംസ് മെഡിസിറ്റിയുടെ സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകൻ പുന്നയ്ക്കാട് ജോസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിനീത് കൃഷ്‌ണയുടെ നേതൃത്വത്തില്‍ തവരവിള റെജി,അനില്‍ രാജ്,രതീഷ് ബാബു, അബിൻ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാട്ടിയത്.

ബാലരാമപുരം വഴിമുക്ക് ഇന്ത്യൻ കോഫി ഹൗസിനു സമീപം ബസ് കടന്നുപോകുമ്ബോള്‍ കരിങ്കൊടിയുമായി നിന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സംഘര്‍ഷ സാദ്ധ്യത
കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര ഗ്രാമത്ത് ക്രിസ്‌മസ് പരിപാടികള്‍ക്ക് നക്ഷത്രവിളക്കുകള്‍ തൂക്കുകയായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണിനെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. നെയ്യാറ്റിൻകര പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രവീണിനെ പൂവാര്‍ സ്റ്റേഷനിലേക്ക് മാറ്റി.

പാറശാലയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കാത്തു നിന്നിരുന്നു. എന്നാല്‍ വാഹനങ്ങള്‍ മറുവശത്തെ റോഡ് വഴി കടന്നുപോയതോടെ പാര്‍ക്ക് ജംഗ്ഷനില്‍ സദസിനോടനുബന്ധിച്ച്‌ സ്ഥാപിച്ചിരുന്ന കൂറ്റൻ സ്തൂപം അടിച്ചുതകര്‍ത്തു. യുവമോര്‍ച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച്‌ പൊലീസുമായി വാക്കുതര്‍ക്കത്തിലായി. പിന്നീട് സി.പി.എമ്മിന്റെ പ്രധാന നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബി.ജെ.പി ഓഫീസിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നെയ്യാറ്റിൻകര ബസ് സ്‌റ്റാൻഡ് ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.

Advertisement