നരഭോജി കൂട്ടിൽ, ജീവനോടെ വിടില്ലെന്ന് നാട്ടുകാർ

Advertisement

സുല്‍ത്താൻ ബത്തേരി: കൂടല്ലൂരില്‍ യുവാവിനെ കൊന്ന നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. ഇതോടെ പത്ത് ദിവസത്തെ വനംവകുപ്പിന്‍റെ തിരച്ചിലിനും നാട്ടുകാരുടെ ഭീതിക്കുമാണ് അന്ത്യമാകുന്നത്.
എന്നാല്‍, കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്.

വയനാട്ടില്‍ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെ കടുവ ആക്രമിക്കുകയായിരുന്നു. പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ പാതി തിന്ന
നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

തിരച്ചില്‍ ആരംഭിച്ച്‌ ആറാം ദിവസമാണ് കടുവയെ തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആണ്‍ കടുവയാണിത്. വനംവകുപ്പ് 36 ക്യാമറകളുമായി 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. കടുവയെ പിടിക്കുന്നതിനു വനംവകുപ്പ് ദൗത്യസംഘം ശ്രമം തുടരുന്നതിനിടെ കല്ലൂര്‍കുന്നില്‍ പശുവിനെ കൊന്നിരുന്നു. ദൗത്യസംഘം വെടി വെക്കാൻ പഴുത് തേടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല
വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായ നരഭോജി കടുവയെ ഉടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ കടുവയെ മറ്റൊരിടത്ത് കൊണ്ടുവന്ന് തുറന്നു വിട്ടാൽ വീണ്ടും അത് ജനവാസ മേഖലയിലെത്തും.മനുഷ്യജീവൻ പരീക്ഷണത്തിനുള്ളതല്ലെന്നും മനുഷ്യരേക്കാൾ കൂടുതൽ പ്രാധാന്യം അപകടകാരികളായ വന്യമൃഗങ്ങൾക്ക് നൽകുന്നത് വനം വകുപ്പ് അവസാനിപ്പിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Advertisement