ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്നാക്ഷേപം,കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം.ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. കുട്ടി മരിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുള്ളിൽ പ്രതിഷേധിച്ചു. ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി കുടുംബം.

ഇന്നലെ രാത്രിയോടെയാണ് സംഭവം. കിള്ളി സ്വദേശിനിയായ യുവതി ഏഴുമാസം ഗർഭിണിയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് യുവതിയെ ബന്ധുക്കൾ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചു. എന്നാൽ പരിശോധനയ്ക്കോ ചികിത്സയ്ക്കാ യോ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. തുടർന്ന് എസ് എ റ്റി ആശുപത്രിയിലേക്ക് യുവതിയെ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോകണമെന്നും അധിക്യതർ നിർദേശിച്ചു.ആരോഗ്യം നില മോശമാകാതിരിക്കാൻ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.എന്നാൽ അധികൃതരുടെ പരിശോധനയിൽ കുട്ടി മണിക്കൂറുകൾക്ക് മുമ്പേ വയറ്റിനുള്ളിൽ വച്ച് മരണപ്പെട്ടുവെന്നറിയിച്ചു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ പോലീസെത്തി സ്ഥിതി ഗതികൾ ശാന്തമാക്കി. തുടർന്ന് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിരിക്കയാണ്.

Advertisement