ആറാംക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവില്വാമലയിൽ ആറാംക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമാനുസൃതമായി നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷന് നിർദേശം നൽകി. നൽകിയ ബസ്ചാർജ് കുറവാണെന്നു പറഞ്ഞാണ് ആറാം ക്ലാസുകാരിയെ സ്വകാര്യ ബസ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ ബസ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്കു പോകേണ്ടിയിരുന്നത്.കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ വീടിന് രണ്ടു കിലോമീറ്റർ മുൻപിലുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ നടപടിയെ തുടർന്ന് വഴിയിൽ കരഞ്ഞുനിന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.

Advertisement