രണ്ടു കോടി ചിലവാക്കേണ്ടിടത്ത് 8 കോടി,ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി അനിൽ അക്കര

Advertisement

തൃശൂര്‍.ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ‌മുൻ എംഎൽഎ അനിൽ അക്കര. വി ഡി സതീശനെ രാഷ്ട്രീയം പഠിപ്പിക്കുന്ന ആരോഗ്യമന്ത്രി സ്വന്തം മേഖലയിൽ നടക്കുന്ന കൊള്ളയെക്കുറിച്ച് അറിയുന്നില്ല. കൊവിഡ് കാലത്ത് തൃശൂർ മെഡിക്കൽ കോളേജിൽ കേന്ദ്ര ഫണ്ട്‌ വിനിയോഗിച്ചതിൽ വൻ അഴിമതിയെന്നും അന്വേഷണം വേണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു


കൊവിഡ് കാല പർച്ചേസിനായി തൃശൂർ മെഡിക്കൽ കോളേജിന് നൽകിയ എട്ടു കോടിയുടെ കേന്ദ്ര ഫണ്ടിൽ അഴിമതി നടന്നുവെന്നാണ് അനിൽ അക്കരയുടെ ആരോപണം. 3700 കോവിഡ് കാല മരണങ്ങൾ ഉണ്ടായപ്പോൾ കെഡാവർ ബാഗുകൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്. 409 രൂപ ഏറ്റവും കുറഞ്ഞ ടെണ്ടർ ലഭിച്ചിരുന്നു. 700 ബാഗുകൾ മാത്രം ആവശ്യമുള്ളപ്പോൾ 3122272 മുടക്കി ബാഗുകൾ വാങ്ങിയെന്നും ഭക്ഷണം എത്തിച്ചതിൽ പോലും അഴിമതി നടന്നുവെന്നും അനിൽ അക്കരആരോപിച്ചു.

രണ്ടു കോടി ചിലവാക്കേണ്ടിടത്താണ് 8 കോടി ചിലവാക്കി അഴിമതി നടത്തിയത്. മെഡിക്കൽ കോളേജിലെ എംപ്ലോയീസ് സഹകരണ സംഘവും സൂപ്രണ്ടുമാണ് അഴിമതി പിന്നിലുള്ളത്. കേന്ദ്ര ഫണ്ടിൽ അഴിമതി നടത്തിയവർക്കെതിരെ കൃത്യമായി അന്വേഷണം നടത്തണമെന്നും നടപടി എടുക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Advertisement