വിഎസ് എന്ന നൂറുക്കുനൂറ്

തിരുവനന്തപുരം . നൂറിന്‍റെ നിറവിലാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. പകരംവയ്ക്കാനില്ലാത്ത സഖാവ് എന്ന് വിഎസിനെ വിളിക്കാന്‍ അറയ്ക്കേണ്ടതില്ല. പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ കലാപക്കൊടിയുയര്‍ത്താനും നേരിനൊപ്പം നെഞ്ചുനിവര്‍ത്തി നില്‍ക്കാനും കൂടി നെഞ്ചൂക്കുള്ളവനാണ് സഖാവെന്ന് വെളിവാക്കിയ തലമുറയുടെ മുഖമായിരുന്നു വിഎസ്. കണ്ണേ കരളേ എന്ന് നെഞ്ചു നീറി അണികള്‍ വിളിക്കുന്നത് ഭയന്നായിരുന്നില്ലെന്നും വിധേയത്വം പേടികൊണ്ടല്ലെന്നും വ്യക്തമാക്കിയ സാന്നിധ്യമാണ് 2019ല്‍ പാര്‍ട്ടിക്ക് നഷ്ടമായത്.

ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്കാരിക വേദികളുടെ നേതൃത്വത്തിൽ ജന്മ ദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയകക്ഷിയില്‍ നിലപാടുകളുടെ സുഖം നിലനിര്‍ത്തിയ പോരാളിയായി വിഎസ് എന്നും അറിയപ്പെടുകതന്നെ ചെയ്യും.

Advertisement