‘തട്ടം കാണുമ്പോൾ സംഘികൾക്ക് മാത്രമല്ല അലർജി; സിപിഎമ്മിന് ഇസ്‌ലാമോഫോബിയ’

കോഴിക്കോട്‍ : ‘തട്ടം വിവാദത്തിൽ’ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകൾക്കു കൂടിയാണെന്നു ഫാത്തിമ തഹ്‌ലിയ സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.

ഫാത്തിമ തഹ്‌ലിയയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇസ്‌ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സിപിഎം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിച്ചു പറഞ്ഞിരിക്കുന്നു അവർ.

തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സിപിഎം എത്രമാത്രം ഇസ്‌ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്. കേരളത്തിലെ ആർഎസ്എസിന്റെ എ ടീം സിപിഎം ആണ്. ബിജെപി കേരളത്തിൽ ആർഎസ്എസിന്റെ ബി ടീം മാത്രമാണ്!

Advertisement