വടക്കൻ കേരളത്തിന് ആശ്വസിക്കാം, പക്ഷേ തെക്കൻ കേരളത്തിന് ‘ക്ഷമ വേണം’, വരും മണിക്കൂറിലും ഈ ജില്ലകളിൽ മഴ തുടരും

തിരുവനന്തപുരം: തുലാവർഷം തുടങ്ങിയതിന് പിന്നാലെ ശക്തമായ മഴ വരും ദിവസങ്ങളിൽ ശമിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്ന സൂചന. വടക്കൻ കേരളത്തിൽ തുലാവർഷം ഇതിനകം തന്നെ ദുർബലമായിട്ടുണ്ടെങ്കിലും തെക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിൽ തന്നെ തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇന്ന് മാത്രമാണ് കേരളത്തിൽ വിവിധ ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് എങ്കിലും ഉള്ളത്. ശേഷമുള്ള അ‍ഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും കാലാവസ്ഥ വകുപ്പ് നൽകിയിട്ടില്ല. ആയതിനാൽ തന്നെ മഴ കുറയുമെന്നാണ് വ്യക്തമാകുന്നത്.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു..
തെക്കൻ തമിഴ്‌നാട് തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Advertisement