ട്രിവാൻഡ്രം ക്ലബിൽ പണം വെച്ച് ചീട്ടുകളി; ലക്ഷങ്ങൾ പിടിച്ചെടുത്തു, ഏഴു പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാൻഡ്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിലായി. പണം വെച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഏഴുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

5.6 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടർന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാൻഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പർ ക്വാർട്ടേഴ്സിൽനിന്നാണ് ഇവരെ പിടികൂടിയത്.

സംഘം എത്തിയ കാറും പൊലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി. എസ്.ആർ വിനയകുമാർ. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിനയുകമാർ പറ‍ഞ്ഞിട്ടാണ് ക്വാർട്ടേഴ്സ് നൽകിയതെന്നാണ് ക്ലബ് അധികൃതർ പറയുന്നത്. എന്നാൽ, ആരാണ് തൻറെ പേരിൽ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എം.ഡി എസ്.ആർ വിനയകുമാർ പറയുന്നത്.

Advertisement