എട്ടുയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻരാജിനെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ. എട്ടുയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻരാജിനെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ആലുവയിലെ എട്ടുയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻരാജുമായി പോലിസ് രണ്ടാം ഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടിൽ നിന്ന് മതിൽ ചാടിക്കടന്ന് പോയതടക്കമുള്ള കാര്യങ്ങൾ പ്രതി പോലീസിനോട് വിശദീകരിച്ചു. കൃത്യത്തിന് ശേഷം പ്രതി ക്രിസ്റ്റിൻരാജ് മൊബൈൽ ഫോൺ മോഷ്ടിച്ച വീട്ടിലും, രാവിലെവരെ കിടന്നുറങ്ങിയ ആളൊഴിഞ്ഞ വീട്ടുമുറ്റത്തും തെളിവെടുപ്പ് നടത്തി. അവിടെനിന്ന് ഓട്ടോയിൽ കയറി ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷമാണ് ഇയാൾ മാർത്താണ്ഡവർമ്മ പാലത്തിന് അടിയിലെത്തി ഒളിച്ചിരുന്നത്. തെളിവെടുപ്പ് പുരോഗമിക്കുകയാണെന്ന് ആലുവ ഡിവൈ. എസ്.പി എ പ്രസാദ് പറഞ്ഞു.

നിലവിൽ മറ്റാരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. പ്രതിയുടെ ആറു ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കും. പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് പോലിസ്.

Advertisement