ശിശുപീഡകർക്കും ഘാതകർക്കും എന്നേക്കും പാഠമാകാനുള്ള വിധി ശിശുദിനത്തിൽ

Advertisement

കൊച്ചി. ശിശുപീഡകർക്കും ഘാതകർക്കും എന്നേക്കും പാഠമാകാനുള്ള വിധിയാണ് ശിശുദിനത്തിനു വേണ്ടി പ്രത്യേക കോടതി കരുതിയിരുന്നത്. തൂക്കുകയറിൽ കുറഞ്ഞ ഒന്നും സമൂഹം അംഗീകരിക്കുമായിരുന്നില്ല. കോടതിക്ക് ഒരിക്കൽ പറ്റിയ തെറ്റാണ് നരാധമന് മാരു ശിശുവിനെ ഇല്ലാതാക്കാൻ അവസര മായതെന്നതും വിധിയിൽ പ്രതിഫലിച്ചു.

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും, പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നുമാണ് ശിക്ഷ പ്രഖ്യാപിച്ച് പോക്‌സോ കോടതി വ്യക്തമാക്കിയത്. പിന്നാലെ കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 302ാം വകുപ്പ് പ്രകാരം വധശിക്ഷ വിധിച്ചു. 376 (2 ജെ)- സമ്മതം കൊടുക്കാന്‍ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക, 377- പ്രകൃതി വിരുദ്ധ ലൈംഗികപീഡനം, പോക്‌സോ ആക്ടിലെ (5 ഐ)- ബലാത്സംഗത്തിനിടെ ലൈംഗികാവയവങ്ങളില്‍ പരിക്കേല്‍പ്പിക്കുക, (5 എല്‍)- ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്യുക,
(5 എം)- 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക
എന്നീ അഞ്ചു വകുപ്പുകള്‍ പ്രകാരം
ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ഇത് ജീവിതാവസാനം വരെ തടവായിരിക്കും. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണം.

ഐപിസി 201 പ്രകാരം തെളിവ് നശിപ്പിക്കലിന് 5 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും, 297അനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ഒരു വര്‍ഷം തടവ്, 366 (എ) പ്രകാരം 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവും
364-ാം വകുപ്പ്- അനുസരിച്ച് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും,
367-ാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും,
328 -ാം വകുപ്പ് അനുസരിച്ച് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കില്‍ അതില്‍ നിന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തുക നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement