നിപ്പ: 42 സാംപിൾ നെഗറ്റീവെന്ന് മന്ത്രി; പൊലീസിന്റെ സഹായം തേടും, ടവർ ലൊക്കേഷൻ പരിശോധിക്കും

കോഴിക്കോട്: നിപ്പ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകൾ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്.

ഇതിന് പൊലീസിന്റെ സഹായം കൂടി തേടും. മൊബൈൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങൾ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പർക്കപ്പട്ടിക പൂർണമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

19 ടീമിന്റെ പ്രവർത്തനം നടക്കുന്നു. കേന്ദ്ര സംഘം ഇന്നും പരിശോധന തുടരും. ഐസിഎംആറിന്റെയും എൻഐവിയുടെയും സംഘവും ഫീൽഡ് സന്ദർശനം നടത്തും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നരുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് ഒരാൾ മരിച്ച കള്ളാട് നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ജാനകിക്കാട്.

Advertisement