റിട്ടയർമെന്റ് ദിനത്തിൽ സസ്പെഷൻ; പിന്നാലെ കാൻസർ: റിട്ട. ഉദ്യോഗസ്ഥൻ ഗുരുതര നിലയിൽ

കോട്ടയം: മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചതിന് വിരമിക്കുന്നതിനു രണ്ട് മണിക്കൂർ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

സബ് ട്രഷറി ഓഫിസിലെ സീനിയർ അക്കൗണ്ടന്റ് കാരാപ്പുഴ ഇടാട്ട് ചിറയിൽ ടി.സുനിൽ കുമാറിനാണ് (56) ഈ ദുര്യോഗം. മാർച്ച് 31ന് റിട്ടയർമെന്റ് ദിവസം ഉച്ചയ്ക്ക് സുനിലിന്റെ ഫോണിലേക്ക് തിരുവനന്തപുരത്തു നിന്ന് ആശംസ അറിയിക്കുന്നതിന് ട്രഷറി ഡയറക്ടറുടെ വിളി വന്നു. ഫോണിൽ സുനിൽകുമാർ മോശമായി സംസാരിച്ചതിനാണ് അന്നു തന്നെ സസ്പെൻഷൻ വന്നത്. ഉന്നത ഉദ്യോഗസ്ഥരെന്നു പറഞ്ഞ് മറ്റു ചിലർ ഫോണിൽ വിളിച്ച് തന്നെ കബളിപ്പിച്ചിട്ടുണ്ടെന്നും അത്തരത്തിൽ തെറ്റിദ്ധരിച്ച് ആളറിയാതെയാണ് മറുപടി പറഞ്ഞതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സുനിൽ നൽകിയ വിശദീകരണം.

റിട്ടയർ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രോഗബാധ തിരിച്ചറിഞ്ഞത്. ആറ് സെന്റ് സ്ഥലവും ചെറിയ വീടും കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തി. ട്രഷറി ഡയറക്ടറേറ്റ് തലത്തിൽ സംഭവം വീണ്ടും അന്വേഷിച്ചെന്നും ആനുകൂല്യങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും സബ് ട്രഷറി അധികൃതർ പറഞ്ഞു.

Advertisement