ഓണം ബംപർ: വിൽപ്പനയിൽ റെക്കോർഡ്; 4 ദിവസം ശേഷിക്കേ വിറ്റത് 68 ലക്ഷം ടിക്കറ്റ്

തിരുവനന്തപുരം: ഓണം ബംപർ ലോട്ടറി വിൽപ്പന റെക്കോർഡിട്ടു. നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റുപോയത് 68 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ വിറ്റത് 66.50 ലക്ഷം ടിക്കറ്റുകൾ. 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാം. അവസാന ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന വലിയ രീതിയിൽ വർധിക്കുമെന്ന് അധികൃതർ പറയുന്നു.

25 കോടിയാണ് ഒന്നാം സമ്മാനം. രാജ്യത്ത് ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വർധിപ്പിച്ചു. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇതു ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടി രൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി.

Advertisement