38 പവൻ തൂക്കം, എട്ട് ഇഞ്ച് ഉയരം; ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിച്ച് ഭക്തൻ

തൃശ്ശൂർ: ഗുരുവായൂരിൽ അഷ്ടമിരോഹിണി നാളിൽ കണ്ണനു സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി. പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണാഭരണ നിർമാണ രംഗത്തുള്ള തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാരിയാണ്. കിരീടത്തിനു 38 പവൻ തൂക്കമുണ്ട്. എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്.

ദീർഘനാളായുള്ള രാജേഷ് ആചാരിയുടെ ആഗ്രമായിരുന്നു കണ്ണനു കിരീടം സമർപ്പിക്കുകയെന്നത്. അഞ്ചുമാസം മുൻപാണ് ഇതിനായുള്ള പണികൾ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ ഉപയോഗിക്കാതെയാണ് കിരീടത്തിന്റെ നിർമാണമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം. അഷ്ടമിരോഹിണി ദിനത്തിൽ നിർമാല്യത്തിനു ശേഷം കിരീടം ചാർത്തും.

ഏതാനും ആഴ്ചകൾക്ക് മുൻപ്, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ 32 പവന്റെ സ്വര്‍ണകിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു. ചന്ദനം അരയ്ക്കുന്ന ഉപകരണവും അവർ ക്ഷേത്രത്തിനു നൽകിയിരുന്നു.

Advertisement