“വീട് കത്തിക്കൽ, വീടിന് കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ…..’; നാടകങ്ങൾ അവ‍ർ തുടരുമെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദം കത്തുന്നതിനിടെ ഇതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങളെന്ന് തുറന്നടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ… അല്‍പ്പായുസുള്ള നാടകങ്ങൾ അനുസ്യൂതം അവർ തുടരുമെന്ന് ജെയ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പി ഒ സതിയമ്മയെ ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ പിരിച്ചു വിട്ടെന്നായിരുന്നു യുഡിഎഫ് ആരോപണം.

ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വരികയായിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ എന്നയാളാണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു.

എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ
അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

ഈ വാദം തള്ളി ലിജിമോൾ തന്നെ ഇന്ന് രംഗത്ത് വന്നു. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ ഇന്ന് വ്യക്തമാക്കിയതോടെ യുഡിഎഫ് ക്യാംപ് പ്രതിരോധത്തിലായിരിക്കുകയാണ്.

Advertisement