ഓണാഘോഷം കെങ്കേമമാക്കാൻ ബെവ്‌കോ ജീവനക്കാർക്കു പ്രത്യേക നിർദേശം

തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശം. ഉപഭോക്താവ് മദ്യബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണം.

തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. നേരത്തെ 8,000 കേയ്സ് ജവാൻ മദ്യമാണ് പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്നത്. പുതിയ ഉൽപ്പാദന ലൈനുകൾ സ്ഥാപിച്ചതോടെ 12,000 കെയ്സ് മദ്യമാണ് പ്രതിദിന ഉൽപ്പാദനം.

ഡിജിറ്റൽ പേയ്മെന്റ് കൂടുതലായി നടത്തുന്ന മൂന്ന് ഷോപ്പുകൾക്ക് അവാർഡ് നൽകാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചു. കാർഡ്, യുപിഐ, ഗൂഗൂൾപേ, പേടിഎം അടക്കമുള്ള സർവീസുകൾ ലഭ്യമാണെന്ന് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടെന്ന് ഷോപ്പ് മാനേജർമാർ ഉറപ്പുവരുത്തണം. ഒരു പ്രത്യേക ബ്രാൻഡ് മാത്രം വിൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുത്. തുടർച്ചയായ ബാങ്ക് അവധി വരുന്നതിനാൽ 25ന് വൈകിട്ട് 3 മണിക്ക് ഔട്ട്ലറ്റുകളിൽനിന്നുള്ള പണം ബാങ്കിൽ അടയ്ക്കണം. 28 വരെയുള്ള പണം വെയർഹൗസുകളിൽ സൂക്ഷിക്കണം. പണം കൊണ്ടുപോകുന്നതിനായി വാഹനം ഏർപ്പെടുത്തണം.

മദ്യക്കുപ്പികളിൽ സുരക്ഷാ ലേബലുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. നിർമിച്ച് ആറുമാസത്തിലധികമായ വിലകുറഞ്ഞ മദ്യം രാസ പരിശോധനയ്ക്ക് വിധേയമാക്കണം. ഉപയോഗശൂന്യമായ മദ്യം വിൽക്കരുത്. കൃത്യമായ കാരണമില്ലാതെ ഉത്സവ സീസണിൽ ജീവനക്കാർക്ക് അവധി അനുവദിക്കരുത്. അനുവാദമില്ലാതെ ജോലിയിൽനിന്ന് വിട്ടുനിന്നാൽ അച്ചടക്ക നടപടികൾക്കൊപ്പം ആ ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാനും നിർദേശം നൽകി.

Advertisement