കരാർ വ്യവസ്ഥ പ്രകാരം കമ്പനിക്ക് നൽകിയ തുകയാണ്; വീണക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചന

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായി തന്നെ സേവന ലഭ്യതക്കുള്ള കരാറിലേർപ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പണം നൽകിയത്. അത് വാർഷിക അടിസ്ഥാനത്തിലാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയായി ചിത്രീകരിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞു

സിഎംആർഎൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിലേക്ക് പോയത്. ഇതിൽ വീണയുടെ കമ്പനി കക്ഷിയേ അല്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഉണ്ടായിട്ടുള്ളതെന്ന് സിപിഎം വിമർശിച്ചു

വീണയുടെ കൺസൾട്ടിംഗ് കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യവും വ്യക്തമാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായുണ്ടായ പ്രശ്‌നത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും സിപിഎം പറഞ്ഞു.

Advertisement