ഡോ. വന്ദന കൊലക്കേസ് സിബി ഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി നീട്ടി

കൊച്ചി.ഡോ. വന്ദന കൊലക്കേസ് സി.ബി .ഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ആഗസ്റ്റ് 17 ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരൻ സാവകാശം തേടിയതിനെ തുടര്‍ന്നാണിത്. മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടെടുത്തു. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി.

പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

Advertisement