സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് മെട്രോമാന്‍,വേണ്ടത് സെമി സ്പീഡ് ട്രെയിന്‍ എന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം . സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. കെ.വി തോമസുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സില്‍വര്‍ ലൈന്‍ കേരളത്തിന് അപ്രായോഗികമെന്നും കേരളത്തില്‍ വേണ്ടത് സെമി സ്പീഡ് ട്രെയിന്‍ എന്നും ശ്രീധരന്‍

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അതേപടി നടപ്പാക്കാനാകില്ലെന്നും ഡി.പി.ആറില്‍ മാറ്റം വരുത്തണമെന്നുമാണ് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. കാസര്‍കോഡ് വരെ നീളുന്ന സിലവര്‍ലൈന്‍ ദേശീയ റെയില്‍പാതയുമായു ബന്ധിപ്പിക്കാനാകില്ല. പുതിയ സമാന്തരപാതയും ഭൂമിക്ക് മുകളിലൂടെയുള്ള യാത്രയും പ്രായോഗികമല്ല. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും സാമ്പത്തിക ബാധ്യതയ്ക്കും ഇത് ഇടയാക്കും. തുരങ്കപാതയും എലിവേറ്റഡ് പാതയും ചേര്‍ന്നുള്ള പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെമി ഹൈസ്പീഡ് യാഥാര്‍ത്ഥ്യമാക്കി ഹൈ സ്പീഡ് പാതയിലേക്ക് മാറണമെന്നാണ് പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ അനുവദിച്ചാല്‍ പദ്ധതി ഏറ്റെടുത്ത് നടത്താനും തയ്യാര്‍. ഇ.ശ്രീധരനെ സഹകരിപ്പിക്കാം എന്ന നിർദേശം വെച്ചത് താനാണെന്നാണ് കെ.വി തോമസിന്റെ വിശദീകരണം

അതേസമയം, സില്‍വര്‍ ലൈനില്‍ ഉയരുന്ന എതിര്‍പ്പ് ഇ. ശ്രീധരനെ മുന്‍ നിറുത്തി മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതും പ്രാദേശിക എതിർപ്പുമാണ് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. ഇ ശ്രീധരന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചാൽ എതിർപ്പുകൾ ഒഴിവാക്കാനാകുമെന്ന് സർക്കാരും പ്രതീക്ഷ വയ്ക്കുന്നു

Advertisement