നമ്മുടെ കാംപസുകള്‍ ഒഴിയും, മുരളി തുമ്മാരുകുടിയുടെ ഈ പ്രവചനവും യാഥാര്‍ഥ്യത്തിലേക്ക്

തൊഴില്‍ സാധ്യതയില്ലാത്ത കോഴ്സുകള്‍, പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത അധ്യാപകര്‍ പാര്‍ട്ടിരാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകള്‍, മുരളി തുമ്മാരുകുടിയുടെ ഈ പ്രവചനവും യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം. സംസ്ഥാനത്തെ കോളേജുകളില്‍ ബിരുദ കോഴ്സുകള്‍ക്ക് ആളുകള്‍ കുറയുമെന്ന തന്റെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണെന്ന്
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി. നേരത്തെ കേരളത്തെ വിലയിരുത്തി പറഞ്ഞ പലപ്രവചനങ്ങളും യാഥാര്‍ഥ്യമായതോടെ അദ്ദേഹത്തിന്റെ ഇത്തരം വിശകലനങ്ങള്‍ക്ക് വായനക്കാര്‍ ഏറെയായി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വര്‍ധിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും അടക്കം പല പ്രവചനവും തുടരെ സത്യമായി. ഏഴു വര്‍ഷത്തിനിടയില്‍ കോളേജുകളില്‍ പലതും പൂട്ടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഏഴു വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്നാണ് തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ തുമ്മാരുകുടി പറയുന്നത്.

ഈ വര്‍ഷം കോളേജുകളിലെ അഡ്മിഷനുള്ള അപേക്ഷകളില്‍ വരുന്ന കുറവ് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒന്നാംകിട കോളേജുകള്‍ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് പറഞ്ഞു. പല കോഴ്സുകളും നിര്‍ത്തേണ്ട സമയമായി. തൊഴില്‍ സാധ്യതയില്ലാത്ത കോഴ്സുകള്‍, പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത അധ്യാപകര്‍ അങ്ങിനെ പല കാരണങ്ങളും കോളേജുകള്‍ പൂട്ടാന്‍ ഇടയാക്കുമെന്ന് തുമ്മാരുകുടി വ്യക്തമാക്കുന്നു.


മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കോളേജുകള്‍ പൂട്ടേണ്ട കാലം

അടുത്ത ഏഴു വര്‍ഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകള്‍ പൂട്ടിപ്പോകുമെന്ന് ഞാന്‍ രണ്ടു മാസം മുന്‍പ് പറഞ്ഞിരുന്നു.
ആളുകള്‍ക്ക് അതിശയമായിരുന്നു. കോളേജുകള്‍ ഒക്കെ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ?
ഈ വര്‍ഷത്തെ അഡ്മിഷനുള്ള ആപ്പ്ളിക്കേഷനുകളില്‍ വരുന്ന കുറവുകള്‍ കാണുമ്പോള്‍ അതിന് ഏഴു വര്‍ഷം വേണമോ എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ഇരുപത് മുതല്‍ നാല്പത് വരെ ശതമാനം കുറവാണ് ഈ തവണ കോളേജുകളില്‍ ആപ്പ്ളിക്കേഷനില്‍ വന്നിട്ടുള്ളത്. ഒന്നാം കിട കോളേജുകളില്‍ ഒഴിച്ച് മറ്റിടങ്ങളില്‍ സീറ്റുകള്‍ വെറുതെ കിടക്കും, ഉറപ്പാണ്.
ഇതിലൊന്നും ഒരു അതിശയവും ഇല്ല

യാതൊരു തൊഴില്‍ സാധ്യതയും ഇല്ലാത്ത വിഷയങ്ങള്‍, വിഷയത്തില്‍ പ്രത്യേക താല്പര്യം ഒന്നുമില്ലെങ്കിലും പഠിക്കാന്‍ എത്തുന്ന കുറച്ചു കുട്ടികള്‍, അവരെ പഠിപ്പിക്കുന്നതില്‍ പ്രത്യേക താല്പര്യം ഒന്നുമില്ലാത്ത അധ്യാപകര്‍, പാര്‍ട്ടിരാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകള്‍, വിദ്യാര്‍ത്ഥികളുടെ വര്‍ത്തമാനത്തിലോ ഭാവിയിലോ വലിയ താല്പര്യം കാണിക്കാത്ത യൂണിവേഴ്സിറ്റികള്‍, യുവാക്കളെ ‘കുട്ടികള്‍’ ആയി കാണുന്ന മാതാപിതാക്കള്‍, പുതിയ തലമുറയുടെ നേരെ സദാചാര ലെന്‍സും ആയി നടക്കുന്ന സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും.
ഇതില്‍ തല വച്ച് മൂന്ന് വര്‍ഷവും ജീവിതവും എന്തിനാണ് കളയുന്നതെന്ന് വിദ്യാര്‍ഥികള്‍ ചിന്തിച്ചാല്‍ അവര്‍ക്ക് വിവേചനബുദ്ധി ഉണ്ടെന്ന് മാത്രം കരുതിയാല്‍ മതി.
ഇതൊരവസരമായി എടുത്താല്‍ മതി
വിദ്യാര്‍ഥികള്‍ ഒട്ടും താല്പര്യം കാണിക്കാത്ത കോഴ്‌സുകള്‍ എല്ലാ കോളേജിലും തുടരേണ്ടതില്ലല്ലോ. കോളേജുകള്‍ പൂട്ടുന്നതിന് മുന്‍പ് കോളേജുകളിലെ കോഴ്‌സുകള്‍ നിര്‍ത്തലാക്കി തുടങ്ങാം.
കുറച്ച് അധ്യാപകരുടെ ഒക്കെ തൊഴില്‍ നഷ്ടപ്പെടും, പഴയ സ്‌കൂളിലെ പ്രൊട്ടക്ഷന്‍ പോലെ കുറച്ചു നാള്‍ ഒക്കെ പ്രൊട്ടക്ഷന്‍ കൊടുത്തും ക്ലസ്റ്റര്‍ ആക്കിയും ഒക്കെ പിടിച്ചു നില്ക്കാന്‍ നോക്കാം, പക്ഷെ നടക്കില്ല, ഇന്നത്തെ വിഷയങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടാതാകുമ്പോള്‍ അത് പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം കുറക്കേണ്ടി വരും .

നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് തൊഴിലുകള്‍ ഏറെ നഷ്ടപ്പെടാന്‍ പോവുകയാണ്. അതില്‍ ഓട ശുദ്ധിയാക്കുന്ന തൊഴിലാളികള്‍ തൊട്ട് വിമാനം പറത്തുന്ന പൈലറ്റ് വരെ ഉണ്ടാകും. അവരെ ഒക്കെ റീട്രെയിന്‍ ചെയ്യുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപകര്‍ക്ക് അതിനുള്ള സഹായം കൊടുത്താല്‍ മതി. നാളെ ഇതൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ചെയ്യേണ്ടി വരും.
നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കുറച്ചു സ്ഥലത്തൊക്കെ അതിന്റെ ഫലം കാണുന്നുണ്ട്.
പക്ഷെ ഇതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഇവിടെ നില്‍ക്കില്ല, കാരണം അവര്‍ തേടുന്നത് കൂടുതല്‍ സ്വാതന്ത്ര്യവും വരുമാനവും ആണ്.

അത് കൊണ്ട് പുതിയ വിദ്യാഭ്യാസ നയത്തിലെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ച് നല്ല കൊളേജുകള്‍ക്ക് പരമാവധി സ്വയംഭരണാവകാശം കൊടുക്കുക, പറ്റുന്നവയെ ഒക്കെ യൂണിവേഴ്സിറ്റികള്‍ ആക്കി ഉയര്‍ത്തുക.
ഇതൊക്കെ ആയിട്ടും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കോളേജുകള്‍ ഒക്കെ പൂട്ടാനുള്ള തീരുമാനം എടുക്കുക, അനുമതി നല്‍കുക.

ഇപ്പോഴത്തെ അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികള്‍ മൊത്തമായി നിറുത്തുക. ഇത് കാലഘട്ടത്തിന് ചേര്‍ന്നതോ കാലത്തിനനുസരിച്ച് പുരോഗമിക്കുന്നതോ ഒന്നുമല്ല.
അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ ചെയ്തു ജീവിക്കാനുള്ള പരിശീലനവും സ്വയം തൊഴില്‍ ചെയ്യാനുള്ള ബാങ്ക് ലോണ്‍ പദ്ധതികളും നടപ്പിലാക്കുക.
ഇനി അധികം സമയമില്ല

Advertisement