‘കിളി’ പോയി നിൽക്കുമ്പോഴത്തെ ‘ഇടി’, ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ; പല്ലശനയിലെ തലമുട്ടൽ ചർച്ചയാവുന്നു

Advertisement

പല്ലശന: അപ്രതീക്ഷിതമായി തലയ്ക്ക് നല്ലൊരു ഇടിയേറ്റാൽ എങ്ങനെയുണ്ടാകും? അതും സ്വന്തം കല്യാണ ദിവസം. പാലക്കാട് പല്ലശ്ശനയിൽ നടന്ന ഒരു വിവാഹത്തിൻറെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമകളിൽ വൈറൽ ആയിരിക്കുന്നത്. വരൻറെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തിൽ തലയും ഒപ്പം കണ്ണും കലങ്ങിയത്.

പല്ലശന സ്വദേശിയായ സച്ചിൻറെ വിവാഹ ശേഷം വധുവിൻറെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവർ പശ്ചാത്തലത്തിൽ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല വിശദമാക്കുന്നത്. കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്ല.

ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകൾ താൽപര്യമില്ലെന്ന് സച്ചിൻറെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെൻഷനായി നിൽക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എവിടെയാണ് നിൽക്കുന്നത് എന്ന് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്ല പറയുന്നത്. അയൽവാസി തന്നെയാണ് ആചാരത്തിൻറെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു.

നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട് ഭർതൃവീട്ടിലേക്ക് കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്ല വിശദമാക്കുന്നു. തനിക്ക് നേരിട്ട അവസ്ഥ മറ്റാർക്കും വരരുതേയെന്നാണ് സജ്ല പ്രതികരിക്കുന്നത്. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു. ഇടിച്ച ആളുമായി സംസാരിച്ചിരുന്നെന്നനും സച്ചിൻ പറയുന്നു. തലമുട്ടൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചർച്ചകളും വൈറലായിരുന്നു. അതേസമയം പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.

Advertisement