മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകക്ക് നേരെ സൈബർ ആക്രമണം; അപലപിച്ച് വൈറ്റ്ഹൗസ്

Advertisement

വാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകക്കെതിരെ സൈബറാക്രമണമെന്നാരോപണം. മാധ്യമപ്രവർത്തകക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അം​ഗീകരിക്കാനാകില്ലെന്നും അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ചോദ്യം ചോദിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തക‌യെ അവഹേളിക്കുന്നത് ഒരുതരത്തിലും അം​ഗീകരിക്കാനാകില്ലെന്നും ജനാധിപത്യ മൂല്യത്തിന് വിരുദ്ധമാണെന്നും യുഎസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും ഇത്തരം പ്രവണതകളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ മുസ്ലീങ്ങൾ വിവേചനം നേരിടുന്നുവെന്ന അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകളെക്കുറിച്ചാണ് വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചത്. ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎൻഎയെന്നും ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്നുമായിരുന്നു ചോദ്യത്തിന് മോദിയുടെ മറുപടി. ഇന്ത്യയുടെ സിരകളിലൂടെ ഒഴുകുന്നത് ജനാധിപത്യമാണെന്നും ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അർഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.

അധികാരത്തിലേറി ഒമ്പത് വ‌ർഷത്തിനിടയിലെ ആദ്യ വാർത്താ സമ്മേളനമാണ് പ്രധാനമന്ത്രി നടത്തിയത്. ആ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയിൽ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നെന്നും എതിരാളികൾ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവർത്തകയുടെ ചോദ്യം. അമേരിക്ക, ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയത്.

Advertisement