ടിപി വധക്കേസ് പ്രതി ഭരണത്തണലില്‍ ജയിലിരുന്ന് ആയുധക്കടത്ത് നടത്തി,കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പോലീസ് എടുത്തത്, കെ സുധാകരന്‍

തിരുവനന്തപുരം .ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന നാലാം പ്രതി ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

കര്‍ണാടക പോലീസ് ഇതുമായി ബന്ധപ്പെട്ട് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തു. കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പോലീസ് എടുത്തതെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ടിപി വധക്കേസ് പ്രതികള്‍ ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്‌ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷകനായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകള്‍ക്ക് സ്വര്‍ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണ് തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നതെന്ന് കരുതപ്പെടുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇവര്‍ക്ക് ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചിട്ടുണ്ട്. ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ കൊടി സുനിയുടെ കയ്യില്‍ നിന്നും പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും വരെ ഇവര്‍ക്ക് സുലഭമായി ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

ഓഫീസ് ജോലികളില്‍ ജയില്‍ സൂപ്രണ്ടിന്റെ സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. പോലീസും ആഭ്യന്തരവകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പുറത്ത് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നു. ജയിലില്‍ കിടക്കുമ്‌ബോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് പരോള്‍ നല്‍കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ബാധകമല്ല. ക്വട്ടേഷന്‍ പരിപാടികള്‍ കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ആസൂത്രണം ചെയ്യുന്നത്. കൊടി സുനിക്കെതിരേ സ്വര്‍ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസുണ്ട്. രണ്ടാം പ്രതി കിര്‍മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പോലീസ് പിടിയിലായി.

അഞ്ചാം പ്രതി ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. ജയിലില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും സംരക്ഷണമാണ് ഇവര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത്. ടി.പി.ചന്ദ്രശേഖരന്‍ മൃഗീയമായി കൊല്ലപ്പെട്ടത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ്. 12 സിപിഎമ്മുകാര്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ടിപിയെ കൊല്ലാന്‍ നിര്‍ദേശിച്ചവര്‍ ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. ഇവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശയും പിണറായി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇവരുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടാണ് കേരളത്തിലേക്ക് ആയുധംവരെ കടത്തിയിട്ടും പിണറായി വിജയന്‍ സംരക്ഷകനായിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement