ബുള്ളറ്റിൽ ബംഗളൂരുവിൽ പോയി ലഹരി എത്തിക്കും, തൃശ്ശൂരിൽ പിടിയിലായത് കരാട്ടെ അഭ്യാസിയും ഫാഷൻ ഡിസൈനറുമായ യുവതികൾ

തൃശൂർ: തൃശൂർ ജില്ലയിൽ മയക്കുമരുന്ന് വിതരണം വ്യാപകമാകുന്നു. പോലീസിന്റേയും എക്‌സൈസിന്റേയും പരിശോധനയിൽ നിരവധിപേർ പിടിയിലാകുമ്പോഴും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണി മുറിയുന്നില്ല. ഒരോ അറസ്റ്റ് കഴിയുമ്പോഴും ആ കേസ് അവസാനിക്കുകയാണ്. കണ്ണിയുടെ അങ്ങേ അറ്റം തേടി ആരും പോകുന്നില്ല. പുരുഷന്മാർ മാത്രം അരങ്ങ് വാണിരുന്ന ലഹരിക്കടത്തിലേക്ക് പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ എത്തിയത് പോലീസിനേയും എക്‌സൈസിനേയും കുഴക്കുകയാണ്.

ഏറ്റവും ഒടുവിലായി തൃശൂർ ജില്ലയിലെ കുന്നംകുളത്തുനിന്ന് അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവതികളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ചൂണ്ടൽ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂർ ആലക്കോട് കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത്. അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികൾ പിടിയിലാകുന്നത്. ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐമാരായ സുവൃത്കുമാർ, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, വിപിൻദാസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേന യുവതികളെ പിന്തുടർന്നു. തുടർന്ന് ചൂണ്ടൽ-ഗുരുവായൂർ റോഡിൽ കൂനംമുച്ചിയിൽ വച്ച് യുവതികളെ വലയിലാക്കുകയായിരുന്നു. യുവതികളുടെ പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 17.5 ഗ്രാം അതിമാരക സിന്തറ്റിക് മയക്ക് മരുന്നായ എം ഡി എം എയാണ് പിടികൂടിയത്. പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുൽ എന്നിവരാണ് യുവതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത്. യുവതികൾ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കൾ രക്ഷപ്പെട്ടു.

സുരഭിയും പ്രിയയും തൃശൂരിൽ ഒരു ഫ്‌ളാറ്റിൽ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ഫാഷൻ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭർത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടർന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കിൽ ബെംഗളൂരുവിൽ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടിൽ 2000 രൂപക്കാണ് യുവതികൾ വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

എം ഡി എം എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിംഗ് നടത്തിയിരുന്നു. സ്‌ക്വാഡിന്റെ പിടിയിൽ നിന്ന് പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ് അതീവ രഹസ്യമായി തന്ത്രപൂർവം പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരെയും പിന്നീട് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളം പോലീസിന് കൈമാറി. ഇരുവരും മയക്കുമരുന്ന് മാഫിയ റാക്കറ്റിലെ ക്യാരിയർമാരാണന്ന് പൊലീസ് പറയുന്നു. കൂടാതെ ബംഗ്ലൂരിൽ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാൻ താൽപ്പര്യമുള്ളവരെ പണം വാങ്ങി താമസിപ്പിച്ചിരുന്നു. കുന്നംകുളം സ്‌റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികളെ പിടികൂടിയത്.

Advertisement