മൂന്നര കോടി ചിലവ്, 400 ജാക്കികൾ, 1000 വ‍ർഷം പഴക്കമുള്ള മങ്കൊമ്പ് ക്ഷേത്രം ആറടി ഉയർത്തുന്നു

ആലപ്പുഴ: കുട്ടനാട്ടിലെ മങ്കൊമ്പ് ശ്രീ ഭഗവതീ ക്ഷേത്ര സമുച്ഛയം യന്ത്രസഹായത്തോടെ ഉയർത്തുന്നു. വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ക്ഷേത്ര സമുച്ഛയം ഉയർത്തുന്നതിന് പിന്നിലെ ലക്ഷ്യം.

പ്രളയദുരിതങ്ങൾ മൂലമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനായി ശ്രീകോവിൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ ആറടിയോളമാണ് ഉയർത്തുക. നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്രഭരണസമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മൂന്നരക്കോടി രൂപയാണ് നിർമ്മാണ ചിലവ്. മങ്കൊമ്പ് ഭഗവതീ ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ട്.

പകൽ ആറാട്ട് നടത്തുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മങ്കൊമ്പ് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആചാരഅനുഷ്ഠാനങ്ങളും പ്രസിദ്ധമാണ്. ചൂട്ട് പടയണി, ഗരുഡൻ തൂക്കം എന്നീ ആചാരാനുഷ്ഠാനങ്ങൾ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്. 2018 ലെ മഹാ പ്രളയത്തിന് ശേഷം വർഷത്തിൽ പല തവണയാണ് ക്ഷേത്രത്തിനകത്ത് വെള്ളം കയറുന്നത്. ചിലസമയങ്ങളിൽ മാസങ്ങളോളമാണ് ക്ഷേത്രത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്. നിലവിലുള്ള ക്ഷേത്രം ശ്രീകോവിൽ ഉൾപ്പടെ പൊളിക്കാതെയാണ് ക്ഷേത്രം ഉയർത്തുന്നത്.

എറണാകുളത്തുള്ള സ്വകാര്യ കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല. ജാക്കികൾ ഉപയോഗിച്ച് അടിത്തട്ട് മുതൽ ഉയർത്തി പുതിയ ഫൗണ്ടേഷൻ നിർമ്മിക്കും. ജാക്കി ഉപയോഗിച്ച് ആറ് അടിയോളമാണ് ഉയർത്തുന്നത്. എട്ട് ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള നാന്നൂറ് ജാക്കികളാണ് ഉപയോഗിക്കുന്നത്. പൈലങ്ങിൽ അടിത്തറ നിർമ്മിച്ചശേഷം ഉയർത്തിയ ചുറ്റമ്പലം അതിൽ ഉറപ്പിക്കും. തുടർന്ന് കൃഷ്ണശിലയിൽ പുനഃനിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണ പ്രവർത്തനങ്ങൾനടത്തുന്നത്. ചുറ്റമ്പലം, ശ്രീ കോവിൽ, നമസ്ക്കാരമണ്ഡപം, എന്നിവ ആദ്യ ഘട്ടത്തിൽ ഉയർത്തും. തിരുമുറ്റം , ചമയങ്ങൾ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ നവീകരണത്തിൽ ചെയ്യുക. ബാക്കിയുള്ള കാര്യങ്ങൾ മൂന്നാം ഘട്ടത്തിലായിരിക്കും നവീകരിക്കുക.

Advertisement