പട്ടാള വേഷത്തിൽ സൈന്യത്തിന്റെ എംബ്ലം ഒട്ടിച്ച ബൈക്കിൽ കറക്കം;സൈനികനെന്ന് പറഞ്ഞ് വിലസിയ കോഫീ ഹൗസ് ജീവനക്കാരൻ നാട്ടിലെ ​ഗുണ്ടാ നേതാവിന്റെ വലംകൈ

കൊല്ലം: കഴിഞ്ഞ ദിവസം ലഹരി സംഘം വീടാക്രമിച്ച കേസിൽ അറസ്റ്റിലായ പടിഞ്ഞാറെ കല്ലട വിളന്തറ വലിയപാടം സ്വദേശി അരുൺകുമാർ നാട്ടിൽ എല്ലാവരോടും പറഞ്ഞിരുന്നത് സൈനികനെന്ന്. ഉത്തരേന്ത്യയിൽ കോഫീ ഹൗസിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിലെത്തിയതിന് പിന്നാലെയാണ് പ്രദേശത്തെ ലഹരി മാഫിയ തലവനായ നന്ദുവിന്റെ വലംകൈയ്യായി കൂടിയത്. ഉത്സവ സമയമായതിനാൽ പ്രദേശത്തെ ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ എത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഈ സംഘത്തിന്റെ രീതി. പട്ടാളക്കാരുടെ യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ആർമി എംബ്ലം ഒട്ടിച്ച ബൈക്കിലാണ് ഇയാളുടെ കറക്കം.

കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകൻ കല്ലട ശ്രീകുമാറിന്റെ വീടാക്രമിച്ച് അമ്മയെ പരിക്കേൽപ്പിച്ച സംഭവത്തിലും ഇയാളാണ് പ്രധാന പ്രതി. പരസ്യമായി വാറ്റുചാരായം വിൽപ്പന ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ​ഗുണ്ടാ തലവൻ നന്ദുവും അരുണും നേതൃത്വം നൽകുന്ന സംഘമാണ് ആക്രമിച്ചത്. താൻ സൈനികനാണെന്നും നാട്ടിൽ എന്തു ചെയ്താലും കേസില്ലെന്നും ആക്രോശിച്ചായിരുന്നു ആക്രമിച്ചത്.

ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടും ഇയാൾ സൈനികനാണെന്നാണ് പറഞ്ഞത്. പിന്നീട് നാട്ടുകാരുടെ ഇടയിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യയിൽ കോഫീ ഹൗസ് ജീവനക്കാരനാണെന്ന് വ്യക്തമാകുന്നത്. ഈ മാസം 19ന് ഇയാളുടെ വിവാഹം തീരുമാനിച്ചിരുന്നതാണ്. ഇയാളുടെ വേഷവും ഇടയ്ക്കിടക്ക് ഹിന്ദി കലർത്തിയുള്ള സംസാരവും പട്ടാളക്കാരുടെ ശരീരഭാഷയും ചേർത്ത് ഇയാൾ നാട്ടുകാരുടെ ഇടയിൽ സൈനികനെന്നുള്ള ഇമേജുണ്ടാക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാരും നന്ദുവിന്റെ ​ഗുണ്ടാ സംഘത്തിലുള്ള മറ്റ് ആളുകളും വിശ്വസിച്ചിരുന്നതും ഇയാൾ പട്ടാളക്കാരനാണെന്ന് തന്നെയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അരുണിന്റെയും നന്ദുവിന്റെയും നേതൃത്വത്തിൽ ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ ശ്രീകുമാറിനും അമ്മ വിജയമ്മക്കും ചെറിയച്ഛനും പരിക്കേറ്റു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പൊലീസ് എത്തിയതോടെ ഓടി രക്ഷപെടുകയായിരുന്നു. പ്രദേശത്തെ ലഹരി/ ക്രിമിനൽ സംഘങ്ങളുടെ നേതാവ് വിളന്തറ സ്വദേശി നന്ദു, വിളന്തറ വെട്ടോലിക്കടവ് സ്വദേശി അരുൺ, ബുദ്ധപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം വൈകിട്ട് അ‍ഞ്ചരയോടെയാണ് സംഭവം. ബുദ്ധപ്രകാശ് എന്നയാൾ ശ്രീകുമാറിന്റെ വീട്ടുമുറ്റത്ത് ചാരായം അടങ്ങിയ കന്നാസും മറ്റ് വാറ്റ് ഉപകരണങ്ങളുമായി സ്കൂട്ടർ കൊണ്ടുവച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പ്രദേശത്തെ അരുൺ എന്നയാളുടെ വീട്ടിൽ നൽകാൻ കൊണ്ടുവന്ന ചാരായം ആരുടെയും ശ്ര​ദ്ധയിൽപെടാതിരിക്കാൻ ശ്രീകുമാറിന്റെ മതിൽക്കെട്ടിനുള്ളിൽ കയറ്റിവെക്കുകയായിരുന്നു. ഇതിനെ ശ്രീകുമാർ ചോദ്യം ചെയ്തതോടെ നന്ദുവിന്റെ നേതൃത്വത്തിലുള്ള ​ഗുണ്ടാ സംഘം ശ്രീകുമാറിനെയും അവിടെയുണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചാരായം അവിടെ ഉപേക്ഷിച്ച് വാഹനവുമായി സ്ഥലം വിടുകയുമായിരുന്നു. പത്തോളം സംഘം അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തികയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സൈനികനാണ് താനെന്ന് ആക്രോശിച്ചായിരുന്നു പ്രധാന പ്രതിയായ അരുൺ അക്രമം നടത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ബുദ്ധപ്രകാശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പടിഞ്ഞാറെ കല്ലടയിൽ നന്ദുവിന്റെ നേതൃത്വത്തിലുള്ള ​ഗുണ്ടാ – ലഹരി മാഫിയ സംഘത്തിന് വലിയ ബന്ധങ്ങളാണുള്ളത്. പ്രദേശങ്ങളിലെ ചെറിയ സുഹൃദ് സംഘങ്ങളിലെ പ്രധാനികളുമായി ആദ്യം ചങ്ങാത്തം സ്ഥാപിക്കുന്നതും പിന്നീട് ചെറിയ അളവിൽ മദ്യവും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സൗജന്യമായി നൽകി ഒപ്പം നിർത്തുകയുമാണ് ഇവരുടെ ആദ്യപടി. ലഹരിക്ക് അടിമയാകുന്ന ഇത്തരം കൗമാരക്കാരെ ഉപയോ​ഗിച്ചാണ് മറ്റ് കുട്ടികളെ കഞ്ചാവിനും വാറ്റുചാരായത്തിനും മറ്റുമുള്ള ഉപഭോക്താക്കളാക്കി മാറ്റുന്നത്. പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഇവർക്ക് കണ്ണികളുണ്ട്. എല്ലാ പ്രദേശങ്ങളും കേന്ദ്രീകരിക്കാനും ചോദ്യം ചെയ്യുന്നവരെ കയ്യേറ്റം ചെയ്യാനും ഇവർക്ക് നിഷ്പ്രയാസം സാധിക്കുന്നു. അതുകൊണ്ട് തന്നെ നാട്ടുകാർ ഇവരെ ഭയന്ന് ഒന്നും മിണ്ടാറുമില്ല.

Advertisement