മകളെങ്ങനെ മരിച്ചു, വിവരമറിയാന്‍ ഈ പിതാവ് എത്രനാള്‍ കാക്കണം

ആലപ്പുഴ: സ്‌പോര്‍ട്‌സ് താരമായി മകളുടെ ഉയര്‍ച്ച കാണാന്‍ കാത്തിരുന്ന പിതാവിന്റെ മുന്നിലേക്ക് എത്തിയ മരണവാര്‍ത്ത, ഫിദയുടെ മരണകാരണമറിയാനുള്ള കാത്തിരിപ്പ് മൂന്നുമാസം കടന്നു നീളുമ്‌പോള്‍ നിസഹായനായ പിതാവിന്റെ കുറിപ്പ്
അമ്പലപ്പുഴ വടക്ക് ഏഴരപ്പീടികയില്‍ സുഹറ മന്‍സിലില്‍ ഷിഹാബുദീന്റെ മകള്‍ നിദാ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിക്കാതിരിക്കുന്നത്.
നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍ 22 ന് ആണ് നിദാ ഫാത്തിമ മരിച്ചത്. ദേശിയ സൈക്കിള്‍പോളോ മത്സരത്തില്‍ പങ്കെടുക്കാന്‍ പരിശീലകരോടും മറ്റു കളിക്കാരോടുമൊപ്പം നാഗ്പൂരില്‍ എത്തിയതായിരുന്നു നിദ. 22 നു രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛര്‍ദ്ദിയും കാരണം തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെവച്ച് കുത്തിവയ്പ് എടുത്തതോടെ അബോധാവസ്ഥയി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അതിനുശേഷമായിരുന്നു മരണം. നാഗ്പൂരിലെ മെഡിക്കല്‍ കോളജിലാണു നിദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്കു ലഭിച്ചിട്ടില്ല.
നിദയുടെ മരണശേഷം മാതാവ് അന്‍സില സാധാരണജീവിതത്തിലേക്കു തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്കു പോകാനാകാതെ ഷിഹാബുദീനും വീട്ടില്‍ത്തന്നെയാണ്. നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. മകളുടെ മരണകാരണമറിയാന്‍ ഇനി എവിടെയാണു പോകേണ്ടതെന്നു നിശ്ചയമില്ലാത്ത ഷിഹാബുദിന്‍ ഇട്ട പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഷിഹാബുദീന്റെ പോസ്റ്റ് ഇങ്ങനെ:
‘അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകള്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദനയാകാം. വളരെയേറെ അഗ്രഹത്തോടുകൂടി കേരളത്തിനുവേണ്ടി സൈക്കിള്‍ പോളോ കളിക്കാന്‍ നാഗ്പൂരിലേക്കു പോയ എന്റെ പൊന്നോമന മകള്‍ ഫാത്തിമ നിദ മത്സരത്തില്‍ വിജയിച്ച് സന്തോഷത്തോടുകൂടി തിരികെയെത്തും എന്നു പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരമാണ് എത്തിയത്, എന്റെ പൊന്നോമനയുടെ വേര്‍പാടുണ്ടാക്കിയ മുറിവില്‍നിന്നും അവളുടെ ഉമ്മി ഇതുവരെ മുക്തയായിട്ടില്ല. മകളെക്കുറിച്ചുള്ള ഓര്‍മകളില്‍ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്കു ജോലിക്കു പോകാന്‍കൂടി ഭയമാണ്.

നീതിക്കുവേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്കു നന്ദിയുണ്ട്.
ഒരു അസുഖവുമില്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട എന്റെ മകള്‍ മരിക്കാനുണ്ടായ യഥാര്‍ഥ കാരണം അറിയാന്‍ എന്റെ മനസ് വെമ്ബല്‍ കൊള്ളുകയാണ്. എന്റെ മകള്‍ മരിച്ചിട്ട് മൂന്നു മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിലാക്കുന്നു, എന്റെ മകളുടെ യഥാര്‍ഥ മരണകാരണം അറിയാന്‍ ഞാന്‍ എവിടെയാണു പോകേണ്ടതെന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിലൂടെയെങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കാന്‍ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ.
ഷിഹാബുദീന്‍.

Advertisement