ചേലക്കരയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു

തൃശൂര്‍. ചേലക്കരയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയും പരയ്ക്കാട് സ്ഥിര താമസക്കാരനുമായ ചാക്കാംപള്ളിയിൽ ജോര്‍ജ് ആണ് മരിച്ചത്

57 വയസാണ് കുത്തേറ്റ് മരിച്ച ജോര്‍ജിന്‍റെ പ്രായം. തമിഴ്നാട് സ്വദേശികളും പരയ്ക്കാട് താമസക്കാരുമായ പളനിസ്വാമി, മകന്‍ സുധാകര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
ജോര്‍ജിന്‍റെ ഭാര്യയുടെ സഹോദരിയുടെ മകളെയാണ് സുധാകര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലങ്ങളായി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇന്നലെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പളനിസ്വാമിയും കുടുംബവും വാടകയ്ക്ക് കഴിയുന്ന സ്ഥലത്തേക്ക് ജോര്‍ജ് കത്തിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജോര്‍ജ് ആദ്യം പളനിസ്വാമിയെ കുത്തുകയായിരുന്നു. ഇതിന് പിന്നാലെ ജോര്‍ജും സുധാകറും ഏറ്റുമുട്ടി. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്കും കുത്തേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ജോര്‍ജ് മരിച്ചു. പളനിസ്വാമിയും സുധാകറും തൃശൂര്‍ മെഡിക്കല്‍കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കാലങ്ങളായി ചേലക്കര പരയ്ക്കാട് താമസിച്ച് വരുന്നവരാണ് ഇവര്‍. ജോര്‍ജ് കൃഷിത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. പളിനസ്വാമിയും സുധാകറും ക്വാറിപ്പണിക്കാരാണ്. കുന്നംകുളം എസിപി ടിഎസ് സിനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Advertisement