നൽകുന്നത് മെച്ചപ്പെട്ട ചികിത്സയെന്ന് ഉമ്മൻ ചാണ്ടി; ഇത്ര വലിയ ക്രൂരത പാടില്ലെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ രംഗത്തെത്തി. ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക് പേജിലാണ് ഇന്നലെ രാത്രി ഏഴരയോടെ ലൈവ് വിഡിയോ വന്നത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മൻ വ്യക്തമാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്.

യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.

ഖേദകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാധ്യമങ്ങളും സമൂഹവുമാണ് ഇതിനു കാരണക്കാരെന്നും ചാണ്ടി ഉമ്മൻ വിഡിയോയിൽ പറഞ്ഞു. ഇത്ര വലിയ ക്രൂരത ചെയ്യാൻ എന്താണ് ഞാൻ ചെയ്ത തെറ്റ്? കേരള സമൂഹത്തിൽ മറ്റൊരു മകന് ഈ ഗതികേട് ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ചാണ്ടി ഉമ്മനു പുറമേ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, ഏതാനും കോൺഗ്രസ് നേതാക്കൾ എന്നിവരെയും വിഡിയോയിൽ കാണുന്നുണ്ട്.

Advertisement