തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നാളെ അഞ്ചു മണിക്കൂർ നിർത്തിവെക്കും

Advertisement

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ അഞ്ചു മണിക്കൂർ നിർത്തിവെക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ വൈകിട്ട് നാലു മുതൽ രാത്രി ഒൻപത് മണിവരെ പ്രവർത്തിക്കില്ല.

സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്ന് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന ഒരു പാരമ്പര്യമാണിത്.

എന്താണ് അൽപശി ആറാട്ടു ഘോഷയാത്ര?

നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു ക്ഷേത്രത്തിൻറെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ടു ഘോഷയാത്രയുടെ (ആറാട്ടു- ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം അതിന്റെ വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നു.

ഇത് വർഷത്തിൽ രണ്ടുതവണ നടക്കുന്നുണ്ട്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അൽപശി ഉത്സവത്തിനും. ഘോഷയാത്രയിൽ വിഷ്ണുവിഗ്രഹം എയർപോർട്ടിന് പുറകിലുള്ള ശംഖുംമുഖം ബീച്ചിലേക്ക് കൊണ്ടുപോകും. ബീച്ചിലെ സ്നാനത്തിനുശേഷം, വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഇതോടെ ഉത്സവം സമാപിക്കും.

Advertisement