യുഎഇയിലെ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ്: തൊഴിലാളികൾ അറിഞ്ഞിട്ടില്ലെങ്കിൽ കമ്പനികൾ റജിസ്റ്റർ ചെയ്യണം

അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാനുള്ള സമയപരിധി 30ന് തീരും. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരും ഓൺലൈൻ വഴി അംഗമാകാൻ അറിയാത്തവരുമായ തൊഴിലാളികൾക്കു വേണ്ടി അതാതു കമ്പനികൾ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജീവനക്കാർക്കുവേണ്ടി കമ്പനി റജിസ്റ്റർ ചെയ്താലും തൊഴിലുടമയ്ക്ക് അധിക ബാധ്യത വരില്ലെന്നും ഇൻഷൂറൻസ് പ്രീമിയം തൊഴിലാളികളിൽനിന്ന് ഈടാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തിനകം ഇൻഷൂറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.

യുഎഇയിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അൺ എംപ്ലോയ്മെന്റ് ഇൻഷൂറൻസ് നിർബന്ധമാണ്. സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ ഒന്നു മുതൽ 400 ദിർഹം (9054 രൂപ) പിഴ ചുമത്തും. ജൂൺ 30നകം ചേരണമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും കൂടുതൽ പേർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പിന്നീട് ഒക്ടോബർ ഒന്നിലേക്കു ദീർഘിപ്പിക്കുകയായിരുന്നു.

അംഗമായത് 5.5 ലക്ഷം പേർ

ജനുവരി ഒന്നിന് പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഒൻപത് മാസത്തിനകം 5.5 ലക്ഷം പേർ ചേർന്നു പരിരക്ഷ ഉറപ്പാക്കി. ലഭിക്കുന്ന ശമ്പളം അടിസ്ഥാനമാക്കി രണ്ട് വിഭാഗമാക്കി തിരിച്ചാണ് പ്രീമിയം അടയ്ക്കേണ്ടത്. ഫ്രീസോൺ ഉൾപ്പെടെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം നിർബന്ധം.

വർക്ക് പെർമിറ്റ് പുതുക്കില്ല

തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്നും ഓർമിപ്പിച്ചു. തൊഴിലാളിയുടെ ശമ്പളത്തിൽനിന്നോ സേവനാന്ത ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കാനാണ് പദ്ധതി.

പ്രീമിയം മാസത്തിൽ 5, 10 ദിർഹം വീതം

16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം.

നിശ്ചിത തീയതി കഴിഞ്ഞ് മൂന്ന്മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം.

60% തുക വീതം 3 മാസത്തേക്ക്

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) മൂന്ന് മാസത്തേക്കു ലഭിക്കും. പുതിയ ജോലി കണ്ടെത്താനുള്ള സാവകാശമാണിത്. മൂന്ന് മാസത്തിനിടെ മറ്റൊരു കമ്പനിയിൽ ചേർന്നാലും രാജ്യം വിട്ടാലും ആനുകൂല്യം ലഭിക്കില്ല.

രാജിവച്ചവർക്ക് പരിരക്ഷയില്ല

സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കോ സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല.

ഇളവുള്ളവർ
നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്. വെബ്സൈറ്റ് www.iloe.ae

Advertisement