യുഎഇയിൽ തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽ മാറ്റം

അബുദാബി: യുഎഇയിൽ തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതൽ ആരോഗ്യകരമാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധന.

ഇനി മുതൽ രാജ്യത്തെ തൊഴിൽ കരാറുകളിൽ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം. ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം ഈ കാലയളവ് ദീർഘിപ്പിക്കാനും നിയമം അനുമതി നൽകുന്നു. അതേസമയം കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ല.

തൊഴിൽ കരാറിൽ ഏർപ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതൽ സന്തുലിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. തൊഴിൽ വിപണിയുടെ വളർച്ചയും സ്ഥിരതയും ഒപ്പം യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത കാത്തുസൂക്ഷിക്കാനും മാനവി വിഭവശേഷി മന്ത്രാലയം അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നു.

യുഎഇയുടെ അടുത്ത അൻപത് വർഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് രാജ്യം നിയമങ്ങൾക്കും ചട്ടങ്ങൾക്കും രൂപം നൽകുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുൽ റഹ്‍മാൻ അൽ അവാർ പറഞ്ഞു. രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ സ്ഥിരതയും ആകർഷണീയതയും ഇതിലൂടെ വർദ്ധിക്കും. യുഎഇയുടെ ആധുനിക വികസന രീതിയും, നീതിയിലും മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും മാറ്റങ്ങൾക്ക് മുന്നിൽ നടക്കുന്നതുമായ മൂല്യങ്ങളും പിന്തുടരുന്നതാണ് ഈ മാറ്റം. യുഎഇയുടെ നിരന്തരമായ പുരോഗതിയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാൻ ഇത് സഹായകമാവുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Advertisement