‘ഡോക്ടർ രഹസ്യമായി സ്വന്തം ബീജം എന്നിൽ കുത്തിവച്ചു; മകൾക്ക് 16 അർധ സഹോദരങ്ങൾ’

വാഷിങ്ടൻ: കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം തന്നിൽ കുത്തിവച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. യുഎസിലെ ഇദാഹോയിൽനിന്നുള്ള 67 വയസ്സുകാരി ഷാരോൺ ഹായേസ് ആണു വാഷിങ്ടനിലെ ഡോക്ടർക്കെതിരെ പരാതി നൽകിയത്. 34 വർഷം മുൻപായിരുന്നു സംഭവമെന്നു പരാതിയിൽ പറയുന്നു.

1989ൽ വാഷിങ്ടനിൽ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആർ.ക്ലേപൂളിന്റെ അടുത്ത് വന്ധ്യതാ ചികിത്സയ്ക്കായി ഷാരോൺ പോയിരുന്നു. സ്വാഭാവിക മാർഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതോടെയാണ് ഷാരോണും ഭർത്താവും ഡോ. ഡേവിഡിനെ സമീപിച്ചതെന്നു വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു ഷാരോൺ സമ്മതം നൽകി. മുടി, കൺനിറം, ആരോഗ്യം, ജനിതകം തുടങ്ങിയ മേന്മകളുള്ള ദാതാക്കളിൽനിന്നേ ബീജം തിരഞ്ഞെടുക്കൂ എന്നു ഡോക്ടർ ഉറപ്പു കൊടുത്തു. ഓരോ തവണ കാണാനെത്തുമ്പോഴും 100 ഡോളർ വീതം പണമായി ഡോക്ടർ കൈപ്പറ്റി. കോളജ് വിദ്യാർഥികളായ ബീജദാതാക്കൾക്ക് നൽകാനാണ് എന്നു പറഞ്ഞാണു തുക വാങ്ങിയിരുന്നത്.

പിന്നീട് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭിണിയായ ഷാരോൺ പെൺകുഞ്ഞിനെ പ്രസവിച്ചു. ഇപ്പോൾ 33 വയസ്സുകാരിയായ മകൾ ബ്രയാന ഹായേസ് ജനിതക പരിശോധനയ്ക്കായി തന്റെ ഡിഎൻഎ സാംപിൾ ഒരു വെബ്സൈറ്റിൽ നൽകിയപ്പോഴാണു രഹസ്യം വെളിപ്പെട്ടത്. തന്റെ യഥാർഥ പിതാവ് ആരാണെന്ന് അറിയുകയായിരുന്നു ബ്രയാനയുടെ ഉദ്ദേശ്യം. സമീപ പ്രദേശങ്ങളിലായി 16 അർധ സഹോദരങ്ങൾ കൂടി തനിക്കുണ്ടെന്നറിഞ്ഞ് ബ്രയാന ഞെട്ടി. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഡോ.ഡേവിഡിനെതിരെ പരാതി നൽകാൻ ഷാരോൺ തീരുമാനിക്കുകയായിരുന്നു.

ഈ ഡോക്ടർക്കെതിരെ മറ്റു സ്ത്രീകളും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 40 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നതെന്നാണു ഡോക്ടറുടെ പ്രതികരണം.‌ ‘‘തീർച്ചയായും ഇതൊരു സ്വത്വ പ്രതിസന്ധിയാണ്. ഇത്രയും കാലം എന്റെ ജീവിതത്തിൽനിന്ന് ഇക്കാര്യം മറച്ചുവയ്ക്കപ്പെട്ടു. അമ്മയെ ഓർത്ത് വിഷമമുണ്ടായി. അവന്റെ പ്രവർത്തനങ്ങളുടെ ഉൽപ്പന്നമാണ് ഞാനെന്ന വസ്‌തുത അസംതൃപ്തിയുണ്ടാക്കുന്നു’’– ബ്രയാന പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisement