ഇസ്രയേൽ ആക്രമണം: ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ്; ഇന്ധനക്ഷാമം,12 ആശുപത്രികൾ പൂട്ടി

ലെബനൻ: എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ഇസ്രയേൽ. വെടിനിർത്തൽ നിർദേശം ഇസ്രയേൽ തള്ളുമ്പോൾ ഗാസ കൂട്ട മരണത്തിലേക്ക് നീങ്ങുകയാണ്.

ഗാസയിലെ അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫും അറിയിച്ചു.18 ദിവസത്തിലാൺ് 2360 കുട്ടികൾ കൊല്ലപ്പെട്ടത്. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.

അടിയന്തരമായ വെടിനിർത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു.

32 വലിയ ആശുപത്രികളിൽ 12 എണ്ണം ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. ബാക്കിയുള്ളിടത്ത് ഭാഗിക പ്രവർത്തനം മാത്രം. മുറിവേറ്റവർ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. 12 ലക്ഷത്തിലേറെ അഭയാർത്ഥികൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. അവർക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്ന് പ്രവർത്തനം നിർത്തും. 150 യുഎൻ അഭയകേന്ദ്രങ്ങളിലായി അഞ്ചര ലക്ഷം ഗാസക്കാർ കഴിയുന്നു. റഫ അതിർത്തിയിൽ ഇരുപത് ട്രക്കുകൾ ഇന്ധനവുമായി കാത്തുകിടക്കുന്നുവെങ്കിലും ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല.

ദിവസം 500 ട്രക്കുകൾ എത്തിയിരുന്ന ഗാസയിൽ ഇപ്പോൾ ആകെ അനുവദിച്ചിരിക്കുന്നത് 20 എണ്ണം മാത്രം. അവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ക്ഷാമമുണ്ട്. യുഎന്നിൽ സെക്രട്ടറി ജെനെറൽ അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസംഗത്തിന് പിന്നാലെ ഗാസയ്ക്ക് മാനുഷിക സഹായമെന്ന വാദം അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുകയാണ്. നിരപരാധികൾ മരിച്ചുവീഴുമ്പോൾ ലോകത്തിന്റെ നിസംഗത നിരാശപ്പെടുത്തുന്നുവെന്ന് ജോർദാൻ രാഞ്ജി റാണിയ അൽ അബ്ദുല്ല. സൈനിക നടപടിക്ക് ഇടവേള നൽകി മാനുഷിക സഹായം ഗാസയിൽ എത്തിക്കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം 704 പേർ കൊല്ലപ്പെട്ടു.

Advertisement