സൗദിയിൽ എയർ ആംബുലൻസുകൾ സജീവമാകുന്നു; കൂടുതൽ സംവിധാനങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ്

ജിദ്ദ: സൗദിയിൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് എയർ ആംബുലൻസുകളുടെ സേവനം സജീവമായി ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 250ലധികം കേസുകളിൽ ഉപയോഗിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ കൂടുതൽ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി. മുൻകാലങ്ങളെ അപേക്ഷിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് എയർ ആംബുലൻസ് സേവനങ്ങൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം എയർ ആംബുലൻസ് വിമാനങ്ങൾ ഉപയോഗിച്ച് 250ലധികം രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നടത്തിയതായി സൗദി റെഡ് ക്രസന്റ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ റെഡ് ക്രസന്റ് വിപുലീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നിരവധി ആരോഗ്യ പ്രവർത്തകരും പാരാമെഡിക്കൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. രണ്ടു മാസത്തിനിടെ നിരവധി ആവശ്യങ്ങൾക്കായി എയർ ആംബുലൻസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി. 102 രോഗികളെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനും 142 വാഹനാപകട കേസുകളിലും എയർ ആംബുലൻസിന്റെ സേവനം ഉപയോഗിച്ചു. കൂടാതെ ഹൈവേകളിൽ വെച്ച് യാത്രക്കിടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുക, റോഡ് ഗതാഗതം ദുഷ്കരമാകുന്ന സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ പല സാഹചര്യങ്ങളിലും ഇപ്പോൾ എയർ ആംബുലൻസിലൂടെ സേവനം ലഭ്യമാകും.

Advertisement