ഇന്ത്യൻ ‘ഭീഷണി’ ഫലിച്ചു; നയതന്ത്ര പ്രതിനിധികളെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ


ടൊറന്റോ: ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിനു പിന്നാലെ, നയതന്ത്ര പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റി കാനഡ. ഒക്ടോബർ പത്തിനകം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണു മാറ്റുന്നത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡക്കാർക്കു വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം നൽകിയത്.

ഒക്ടോബർ 10നു മുൻപായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽനിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചാൽ കനേഡിയൻ ഉദ്യോഗസ്ഥർക്കു നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ടായിരുന്നു.

നിലവിൽ ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്നു ചൂണ്ടിക്കാട്ടിയാണ്, ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യമുന്നയിച്ചത്.

ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

Advertisement