‘ടു ബിഎച്ച്കെ ഫ്ലാറ്റിൽ ഇരുപത് പേർക്കൊപ്പം ജീവിതം’; ഇംഗ്ലണ്ടിലെ ജീവിതം പങ്കുവച്ച് വിദ്യാർത്ഥികൾ !

ലണ്ടൻ: ബംഗ്ലാദേശിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പഠനത്തിനെത്തിയ നസ്മുഷ് ഷഹാദത്ത് പറയുന്നത്,’ ഇവിടെ വന്ന് രണ്ട് മാസത്തോളം എനിക്ക് വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കാൻ കഴിഞ്ഞില്ല. കാരണം, അന്ന് രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിൽ ഇരുപത് പുരുഷന്മാർക്കൊപ്പമായിരുന്നു എൻറെ ജീവിതം, ഞാൻ എങ്ങനെയാണ് ജീവിക്കുന്നുവെന്നത് അവർ കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.’ എന്നാണ്. ഇത് നസ്മുഷിൻറെ മാത്രം ജീവിതമല്ല, വിദേശത്ത് നിന്നും കഴിഞ്ഞ വർഷങ്ങളിൽ ഇംഗ്ലണ്ടിലെത്തിയ ആയിരക്കണക്കിന് യുവതി-യുവാക്കളുടെ ജീവിത ചിത്രമാണ്. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്ന് ലോകപ്രശസ്തമായ ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും പഠനത്തിനായെത്തുന്നത്. ഇവരുടെ എല്ലാവരുടെയും ജീവിതത്തിലെ സമാനമായ അവസ്ഥയിലൂടെയാണ് നസ്മുഷും കടന്ന് പോകുന്നത്.

യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സമീപ വർഷങ്ങളിൽ സർക്കാറിൻറെ ഭാഗത്ത് നിന്നും വലിയ പ്രോത്സാഹനമായിരുന്നു ഉണ്ടായിരുന്നത്. 2015 – 16 അധ്യായന വർഷത്തിൽ 1,13,015 അന്തർദ്ദേശീയ വിദ്യാർത്ഥികളായിരുന്നു ലണ്ടനിൽ ഉണ്ടായിരുന്നതെങ്കിൽ ഹയർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി (HESA) പ്രകാരം 2020-21-ൽ അത് 1,79,425 ലേക്ക് ഉയർന്നു. അതായത്, വെറും അഞ്ച് വർഷത്തിനുള്ളിൽ 59 ശതമാനത്തിൻറെ വർദ്ധന. ഇപ്പോൾ, ലണ്ടനിലെ ചില സ്ഥാപനങ്ങൾക്ക് യുകെയിലേതിനേക്കാൾ കൂടുതൽ വിദേശ വിദ്യാർത്ഥികളുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ വർദ്ധനയ്ക്ക് തതുല്യമായ രീതിയിൽ യുകെയിൽ താമസ സൗകര്യങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയിൽ നിന്നും നിയമം പഠിക്കാനെത്തിയ രാഷവ് കൗശിക്ക് പറയുന്നത്, തനിക്ക് ഒരു വീടെടുക്കാൻ 14 ലക്ഷം രൂപ ചെലവായെന്നാണ്. അതും രണ്ട് പേർ ചേർന്ന് ഷെയർ ചെയ്തിട്ട് പോലും. ഏതാണ്ട് നാൽപ്പത് ലക്ഷത്തോളം വരുന്ന കോഴ്സ് ഫീസിന് പുറമേയാണ് ഇതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് കുറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ സർവ്വകലാശാല ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഈക്കാര്യത്തിൽ കൂടുതൽ നടപടികളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.

വിദ്യാർത്ഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുനിപോൾ (the home of student housing) എന്ന ചാരിറ്റിയുടെ സിഇഒ മാർട്ടിൻ ബ്ലേക്കി പറയുന്നത്, ‘ഒരു വീട്ടിൽ ഒരു മുറി വാടകയ്‌ക്കെടുക്കുന്നതിനേക്കാൾ 35 % കൂടുതൽ ചെലവേറിയതാണ് സർവ്വകലാശാല മുന്നോട്ട് വയ്ക്കുന്ന താമസ സൗകര്യങ്ങളെ’ന്നാണ്. ഇത് മൂലം യുകെയിലെ നിരവധി വിദ്യാർത്ഥികൾ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും പലരും തിരികെ മടങ്ങാൻ നിർബന്ധിതരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ഇതിൻറെ അവസാനമെന്നത് ആളുകളുടെ സ്വപ്നങ്ങൾ നിശബ്ദമായി ഇല്ലാതാക്കുന്നു’ ബ്ലേക്കി പറയുന്നു. “യുകെയിലെ വീട് കച്ചവടത്തിലെ നിലവിലെ സമ്മർദ്ദം വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിലുടനീളം അനുഭവപ്പെടുന്നു. ഈ സമ്മർദ്ദം കുറയ്ക്കാൻ കഴിയും പോലെ സർവകലാശാലകൾ പരിശ്രമിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ നൽകുന്ന മറുപടി. മാത്രമല്ല, യുകെയിലേക്ക് വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികൾ വരുന്നതിന് മുമ്പു തന്നെ താമസ സൗകര്യങ്ങൾ ശരിയാക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

Advertisement