ഗൃഹപാഠത്തിൻറെ സമ്മർദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരൻ വീട് വിട്ടു !

Advertisement

ബീജിങ്: മാതാപിതാക്കളുമായി ഗൃഹപാഠം ചെയ്യുന്നതുമായി ബന്ധപ്പെട്ട വഴക്കടിച്ചതിന് പിന്നാലെ ഒരു സ്കൂൾ കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ അതിശയിപ്പിക്കുന്ന ഒരു വഴിത്തിരിവ്. ചൈനയിലെ ഷാങ്ഹായിൽ സെപ്തംബർ 20 നാണ് സംഭവം നടന്നത്.

പാതിരാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും മുമ്പ് അവൻ ഒരു കുറിപ്പെഴുതി വച്ചു. രാവിലെ കുട്ടിയുടെ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെയാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. ഈ കുറിപ്പ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. രാജ്യത്തെ കുട്ടികൾ നേരിടുന്ന അക്കാദമിക് സമ്മർദ്ദത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് ആ 11 കാരൻറെ കുറിപ്പ് തുടക്കമിട്ടത്.

ആ പതിനൊന്നുകാരൻറെ കത്തിൽ, പുറം ലോകത്തെ ബുദ്ധിമുട്ടുകൾ അനുഭവിക്കണമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്നും അവൻ എഴുതി. കുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമ ഉപയോക്താക്കളെ രസിപ്പിച്ചത്. ആ പതിനൊന്നുകാരൻ ധീരനും ശക്തനുമായ വ്യക്തിയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ കുറിച്ചു. മറ്റ് ചിലർ സ്കൂൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് വാചാലരായി. അജ്ഞാതമായ കാരണങ്ങളാൽ തൻറെ ഫോൺ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും താൻ തിരിച്ച് വന്നിട്ട് ബാക്കിയുള്ള ഗൃഹപാഠം ചെയ്യാമെന്നും അവൻ കുറിപ്പിലെഴുതിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പരാതി ലഭിച്ചതിന് പിന്നാലെ വീടിന് സമീപത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചപ്പോൾ സബ്‍വേയ്ക്ക് സമീപത്തായി കുട്ടി ബെഡ്ഷീറ്റുമായി പോകുന്നത് കണ്ടെത്തി. ഒരു ദിവസത്തിന് ശേഷം പോലീസ് കുട്ടിയെ ഷോപ്പിംഗ് മാളിൽ കണ്ടെത്തിയെന്നും റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു കടുത്ത നടപടിക്ക് ശേഷവും കുട്ടിയുടെ ശക്തമായ ആത്മനിയന്ത്രണത്തെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. ചൈനയിലെ അക്കാദമിക രംഗത്തെ മാനസിക സമ്മർദ്ദത്തെ കുറിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്. “അവൻ തികച്ചും ധീരനും സ്വതന്ത്ര ചിന്താഗതിയുമുള്ള ആൺകുട്ടിയാണ്. ” ഒരാൾ സാമൂഹിക മാധ്യമത്തിൽ അഭിപ്രായപ്പെട്ടു. “കുട്ടികൾക്ക് ഇപ്പോൾ ഗൃഹപാഠം മാത്രമേയുള്ളൂ, ഒരിടത്തും അവരെ കാണാനില്ല.” മറ്റൊരാൾ എഴുതി. അധ്യാപകരും മാതാപിതാക്കളും നൽകുന്ന ടൺ കണക്കിന് ടാസ്‌ക്കുകൾ കാരണം ചൈനയിലെ സ്കൂൾ കുട്ടികളെ ഇപ്പോൾ സ്കൂൾ സമയത്തിന് ശേഷം പുറത്ത് കളിക്കാൻ അനുവദിക്കുന്നില്ല. വാരാന്ത്യങ്ങളിൽ അവർക്ക് വിശ്രമിക്കാൻ പോലും കഴിയില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ എഴുതിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertisement