വ്യായാമം വയസ് ചെന്നിട്ടല്ല കൗമാരത്തിലേ തുടങ്ങിക്കോളൂ, ഇവയൊന്നും ഏഴയലത്ത് അടുക്കില്ല

എന്തെങ്കിലുമൊരു രോഗം പിടിമുറുക്കുമ്പോഴാണ് നാട്ടില്‍ പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും വഴിയോരങ്ങളില്‍ നടത്തക്കാര്‍ കൂടുന്നത്. എന്നാല്‍ വ്യായാമം ചെയ്യുന്നത് കൗമാരത്തിലേ ശീലമാക്കുന്നത് മധ്യവയസില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ വരാതെ തടയുമെന്ന് പുതിയ പഠനം.

ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ 45 വര്‍ഷം എടുത്തു നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കൗമാരക്കാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 45 വര്‍ഷം നീണ്ടു നിന്ന പഠനത്തിന് 12നും 19നുമിടയില്‍ പ്രായമായവരെയാണ് തെരഞ്ഞെടുത്തത്. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണയിച്ചത്.

ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം കൂടി അടിച്ചു കയറുമ്പോള്‍ ഡോക്ടറുടെ നിര്‍ബന്ധത്തിന് നാല് ചുറ്റ് നടത്തം പോരെന്ന് സാരം. അതിനാല്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന് പഠനം ചൂണ്ടികാണിക്കുന്നു.

Advertisement