കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഇന്ത്യയിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു

ന്യൂഡൽഹി: ക്യാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ സിർസയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനം ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും സൂചന.

1980കൾ മുതൽ പഞ്ചാബിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന നിജ്ജറിന് പ്രാദേശിക ഗൂണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1996ൽ കള്ള പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ക്യാനഡയിലേക്കു കടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്യാനഡയിൽ ട്രക്ക് ഡ്രൈവറെന്ന വ്യാജനേ കഴിഞ്ഞുകൂടിയ നിജ്ജർ ആയുധങ്ങൾ ശേഖരിക്കുന്നതിനും സ്ഫോടക വസ്തുക്കളുടെ നിർമാണത്തിലും ഉപയോഗത്തിലും പരിശീലനം നേടുന്നതിനും പാക്കിസ്ഥാനും സന്ദർശിച്ചിരുന്നു എന്നാണ് വിവരം. ക്യാനഡയിലിരുന്ന് പഞ്ചാബിലെ പല ആക്രമണങ്ങൾക്കും ഇയാൾ ചുക്കാൻ പിടിച്ചിരുന്നതിനും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Advertisement