ഗര്‍ഭപിണ്ഡത്തിന്‍റെ എംആര്‍ഐ സ്കാനിംഗില്‍ ലഭിച്ചത് ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍!

ഗര്‍ഭാശയത്തിന്‍റെ എംആര്‍ഐ സ്കാനിംഗുകള്‍ അത്ര സാധാരണമല്ല. അവ അൾട്രാസൗണ്ട് സ്കാനിംഗിൽ നിന്നും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ അമ്മയ്ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ആവശ്യമാണെങ്കില്‍ മാത്രമേ എംആര്‍ഐ സ്കാനിംഗ് ചെയ്യുകയൊള്ളൂ.

എന്നാല്‍, ഗര്‍ഭപിണ്ഡങ്ങളിലെ കഴുത്ത്, തൊറാസിക്, വയറ്., നട്ടെല്ല് എന്നിവയുടെ വൈകല്യങ്ങൾ നിർവചിക്കാനും കണ്ടെത്താനും അവയ്ക്ക് കഴിയുമെന്ന് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍ നിര്‍ദ്ദേശിക്കുന്നു. എംആര്‍ഐ സ്കാനിംഗ് ചെയ്താല്‍ ഗര്‍ഭപിണ്ഡത്തിന്‍റെ തത് സമയത്തെ വളര്‍‌ച്ചയുടെ ചിത്രം ലഭിക്കുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളായിരിക്കും ഇത്തരം സ്കാനിംഗുകളില്‍ ലഭിക്കുക. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ നമ്മുടെ ചിന്തയ്ക്കും അപ്പുറത്തുള്ള ഒരു കാഴ്ചയാകും സമ്മാനിക്കുക.

2021 ല്‍ ഇത്തരത്തില്‍ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. സമാനമായ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായി. ഈ ചിത്രങ്ങള്‍, ഗര്‍ഭപാത്രത്തിലുള്ള മനുഷ്യ ശിശുവിനെ കുറിച്ചുള്ള നമ്മുടെ ധാരണകളെ തകിടം മറിക്കുന്നവയാണ്. 2021-ൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിന്‍റെ പിന്തുണയോടെ നടന്ന പ്രോജക്റ്റിന് പിന്നാലെയാണ് ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ കണ്ട നെറ്റിസണ്‍സില്‍ മിക്കവരും ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പങ്കുവച്ചു. ചിത്രങ്ങള്‍ കണ്ടാല്‍ പിശാചുക്കളാണ് ജനിക്കാന്‍ പോകുന്നതെന്ന് ആളുകള്‍ ഭയക്കുമെന്നായിരുന്നു മിക്കവരും കുറിച്ചത്. ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ പേടിസ്വപ്നങ്ങള്‍ ഉണ്ടാക്കുമെന്ന് എഴുതിയവരും കുറവല്ല. ചിലര്‍ അത്തരം ചില രൂപങ്ങള്‍ കോമിക്ക് പുസ്തകങ്ങളില്‍ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തി.

റെഡ്ഡിറ്റ് എന്ന സാമൂഹിക മാധ്യമത്തില്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഇത് ഭൂമിക്ക് പുറത്ത് നിന്നുള്ള ജീവികളാണെന്നായിരുന്നു ചിലര്‍ കുറിപ്പെഴുതിയത്. ചിത്രങ്ങള്‍ ടിം ബർട്ടണിന്‍റെ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള സിനിമകളില്‍ നിന്നുള്ളവയാണെന്നായിരുന്നു ചിലര്‍ എഴുതിയത്. മറ്റ് ചിലര്‍ സാത്താന്‍റെ സന്തതികളെന്ന് കുറിച്ചു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ Snopes എന്ന ഫാക്റ്റ് ചെക്ക് വെബ്സൈറ്റ് അവ യഥാര്‍ത്ഥ ചിത്രങ്ങളാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്ക മാറ്റങ്ങൾ പഠിക്കാൻ എംആർഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന് വിസ്കോൺസിൻ സർവകലാശാലയിലെ ഗവേഷകര്‍ അറിയിച്ചതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വീറ്റിലെ രണ്ട് ചിത്രങ്ങള്‍ നേരത്തെ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗവേഷകര്‍ പങ്കുവച്ചതായും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

Advertisement