ഭക്ഷണം കഴിക്കവേ റസ്റ്റോറൻറിലെ വൈഫൈ ഉപയോഗിച്ചു; ബില്ല് ഒരു ലക്ഷം, പരാതി നൽകിയപ്പോൾ നഷ്ടപരിഹാരം 12 ലക്ഷം !

ഇറ്റലിയിലെ വെനീസിൽ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാനെത്തിയ ജപ്പാനിൽ നിന്നുള്ള നാല് സുഹൃത്തുക്കൾക്ക് ഒരു റെസ്റ്റോറൻറ് നൽകിയത് മുട്ടൻ പണി. തിരിച്ച് പോലീസിൽ പരാതി നൽകിയ വിദ്യാർത്ഥികൾ റസ്റ്റോറൻറിന് നൽകിയത് എട്ടിൻറെ പണി.

ജപ്പാനിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾക്കാണ് ഇറ്റലിയിലെ ഒരു റസ്റ്റോറൻറിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ച ശേഷം ലഭിച്ച ബില്ലിലേക്ക് നോക്കിയ വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ കണ്ണ് തള്ളി. നാല് പേർ ഒരു നേരത്തെ ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപയുടെ ബില്ല്. കാരണം തിരക്കിയപ്പോൾ വിദ്യാർത്ഥികൾ അമ്പരന്നു.

പ്രശസ്തമായ സെന്റ് മാർക്ക് സ്‌ക്വയറിന് സമീപമുള്ള ഓസ്‌റ്റീരിയ ഡി ലൂക്ക റസ്‌റ്റോറന്റിലാണ് സംഭവം. റസ്റ്റോറന്റിൽ നിന്ന് നാല് പ്ലേറ്റ് സ്റ്റീക്ക്, ഒരു പ്ലേറ്റ് വറുത്ത മത്സ്യം, ഒരു കുപ്പി വെള്ളം എന്നിവയാണ് വിദ്യാർത്ഥികൾ ഓർഡർ ചെയ്ത് കഴിച്ചത്. ഭക്ഷണം കഴിച്ച് റസ്‌റ്റോറൻറ് ബിൽ നൽകിയപ്പോൾ അതിൽ വിലയായി കൊടുത്തിരുന്നത് 1100 യൂറോ (ഏകദേശം ഒരു ലക്ഷം രൂപ). ബില്ല് തുക കണ്ട് വിദ്യാർത്ഥികൾ ഞെട്ടി. എന്തുകൊണ്ടാണ് ഇത്രയും വലിയ തുക ബില്ലെന്ന് വിദ്യാർത്ഥികൾ ചോദിച്ചു. ഭക്ഷണം കഴിക്കവെ നാല് പേരും റസ്റ്റോറൻറിലെ വൈഫൈ ഉപയോഗിച്ചു. നാലും പേരും വൈഫൈ ഉപയോഗിച്ചതിനാലാണ് ഇത്രയും വലിയ തുക ബില്ല് വന്നതെന്നും അത് കൃത്യമായി ബില്ലിൽ ചേർത്തിട്ടുണ്ടെന്നും കടയുടമ അറിയിക്കുകയായിരുന്നു.

ഒടുവിൽ സുഹൃത്തുക്കളെ വിളിച്ച് വരുത്തിയും തങ്ങളുടെ കൈയിൽ ഉണ്ടായിരുന്നതും എല്ലാം കൂട്ടി നാല് വിദ്യാർത്ഥികളും കൂടി ഒരു ലക്ഷം രൂപയുടെ ബില്ല് അടച്ച് റസ്റ്റോറൻറിൽ നിന്നും പുറത്തിറങ്ങി. എന്നാൽ, വൈഫൈ ഉപയോഗിച്ചതിന് ബില്ല് ഈടാക്കിയ റസ്റ്റോറൻറ് ഉടമയെ വെറുതെ വിടാൻ അവർ ഒരുക്കമല്ലായിരുന്നു. റസ്റ്റോറൻറിൽ നിന്നും പുറത്തിറങ്ങിയ നാല് വിദ്യാർത്ഥികളും ബൊലോഗ്നയിൽ വച്ച് ഇറ്റാലിയൻ പോലീസിനെ സമീപിച്ച് തങ്ങൾ നേരിട്ട ദുരിതം വിവരിച്ച് പരാതി നൽകി. ഭക്ഷണ സമയത്ത് വൈഫൈ ഉപയോഗിച്ചതിന് റസ്റ്റോറൻറ് അമിത തുക ഈടാക്കിയെന്ന വിദ്യാർത്ഥികളുടെ പരാതി അന്വേഷിച്ച പോലീസ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് റസ്റ്റോറൻറ് ഉടമയ്ക്ക് 12.5 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി വിദ്യാർത്ഥികൾക്ക് നൽകേണ്ടി വന്നു.

Advertisement